മണിപ്പൂർ : മണിപ്പൂരിൽ സംഘർഷം രൂക്ഷമാകുകയാണ് . മണിപ്പൂരിലെ പല ഭാഗങ്ങളിലും സംഘർഷാവസ്ഥ പൊട്ടിപുറപ്പെടുന്നുണ്ട് . അതിനാൽ തന്നെ മണിപ്പൂരിന്റെ ചില പ്രദേശങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തുകയും ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു . മെയ്തി സംഘടനയായ അരംബായ് ടെങ്കോളിലെ ഒരു നേതാവിനെയും മറ്റ് ചില അംഗങ്ങളെയും അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ വന്നതിനെത്തുടർന്നാണ് സംഘർഷങ്ങൾ പുറപ്പെട്ടത്.
സംഘർഷങ്ങളുടെ ഭാഗമായി പ്രതിഷേധക്കാർ റോഡുകളുടെ നടുവിൽ ടയറുകളും പഴയ ഫർണിച്ചറുകളും കത്തിക്കുകയും ഇംഫാലിൽ ചിലർ സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കൂടാതെ സംസ്ഥാന തലസ്ഥാനത്തുടനീളം നിരവധി സ്ഥലങ്ങളിൽ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖുറൈ ലാംലോങ് പ്രദേശത്ത്, പ്രകോപിതരായ ജനക്കൂട്ടം ഒരു ബസ് കത്തിച്ചു.
ക്വാകിതേലിൽ, നിരവധി വെടിയൊച്ചകൾ കേട്ടെങ്കിലും ആരാണ് അവരെ വെടിവച്ചതെന്ന് വ്യക്തമല്ല.അറസ്റ്റിലായ നേതാവിനെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകുമെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളെ തുടർന്ന് തുലിഹാലിലെ ഇംഫാൽ വിമാനത്താവള ഗേറ്റിന് പുറത്ത് പ്രകടനക്കാർ തടിച്ചുകൂടി. കൂടാതെ നേതാവിനെ മണിപ്പൂരിന് പുറത്തേക്ക് മാറ്റാനുള്ള ഏതൊരു ശ്രമവും തടയുന്നതിനായി പ്രതിഷേധക്കാർ വിമാനത്താവള റോഡ് ഉപരോധിച്ചു.
അതേസമയം പ്രക്ഷുബ്ധരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേന കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചിരുന്നു. സൈന്യത്തിന്റെ ലാത്തി ചാർജിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സംഘർഷഭരിതമായ പ്രദേശങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്, കൂടാതെ രാജ്ഭവനിലേക്കുള്ള റോഡുകളിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.




