തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി ചെയർമാൻസ്ഥാനം ഏറ്റെടുത്തശേഷം നടക്കുന്ന ആദ്യ കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ റസൂൽ പൂക്കുട്ടി എത്താതിരുന്നത് കാണികൾക്കിടയിലും ചർച്ചയായി. അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടതോടെ പൂക്കുട്ടിലണ്ടനിലാണെന്ന് മന്ത്രി സജി ചെറിയാൻ അറിയിക്കുകയായിരുന്നു. ചെയർമാൻസ്ഥാനം ഏറ്റെടുക്കുന്നതിനു മുൻപുള്ള കരാർപ്രകാരമാണ് അദ്ദേഹം ലണ്ടനിൽ പോയതെന്നും സമാപനത്തിൽ എത്തുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഉദ്ഘാടനച്ചടങ്ങ് ആരംഭിച്ചതിനു തൊട്ടുപിന്നാലെ മുൻ ചെയർമാൻ പ്രേംകുമാർ നിശാഗന്ധിയിൽനിന്നുപോയി. വേദിയിലേക്കു ക്ഷണിച്ചെങ്കിലും അദ്ദേഹം ഇരിക്കാൻ തയ്യാറാകാതെ മന്ത്രി സജി ചെറിയാന് കൈകൊടുത്ത് ഇറങ്ങിപ്പോകുകയായിരുന്നു. ഉദ്ഘാടനത്തിന് വളരെ നേരത്തേയെത്തി മന്ത്രിക്കു സമീപത്തായി സദസ്സിൽ പ്രേംകുമാർ ഉണ്ടായിരുന്നു.
കേരളത്തിന്റെ പുരസ്കാരം എന്നും ഒപ്പമുണ്ടാകും – കെല്ലി മാർഷൽ തിരുവനന്തപുരം കേരളത്തിന്റെ ഈ ആദരം താൻ ജീവിതത്തിൽ എന്നും ചേർത്തുവെക്കുമെന്ന് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള ‘സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്കാരം ഏറ്റുവാങ്ങിയ കനേഡിയൻ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാർഷൽ. ജീവിതത്തിൽ ഇനിയെന്നും ഈ പുരസ്കാരം ഒപ്പമുണ്ടാകുമെന്നും കറുത്തവർഗക്കാർക്കെതിരേ ലോകമെമ്പാടും ഉയരുന്ന അനീതിക്കെതിരേയുള്ള പ്രതിഷേധമാണ് തന്റെ സിനിമകളെന്നും അവർ പറഞ്ഞു.
ഞങ്ങളെ നിഴലാക്കിനിർത്തുന്നവർക്കു മുന്നിൽ തിളങ്ങാനും ഞങ്ങൾക്ക് സ്വപ്നലോകത്ത് ജീവിക്കാനുമുള്ള അവസരമാണ് സിനിമ. കറുത്തവർഗക്കാർക്കായുള്ള ഞങ്ങളുടെ പോരാട്ടം സ്ത്രീകൾക്കും ഒറ്റപ്പെടലുകൾക്കും മാത്രമായിട്ടല്ല. ലോകത്തിന്റെ പല കോണുകളിലും അരികുവത്കരിക്കപ്പെടുന്നവരുടെ ശബ്ദം ഉയരാൻ വേണ്ടിയാണ്.
ജീവിക്കാനുള്ള അവകാശത്തിനും സുരക്ഷിതത്വത്തിനും അഭിമാനത്തിനും വേണ്ടിയുള്ള പോരാട്ടമാണിത്. സിനിമയ്ക്കു പല ഭാഷകളെയും ഭൂഖണ്ഡങ്ങളെയും പരിചയപ്പെടുത്താനും പലയാളുകളുമായി ആശയവിനിമയം നടത്താനുമുള്ള ശക്തിയുണ്ട്. പോരാട്ടത്തിന്റെയും നിലനിൽപ്പിന്റെയും ചരിത്രമുള്ള ഈ നാടിന്റെ ഐക്യദാർഢ്യപ്രഖ്യാപനം ഒരു വാക്ക് മാത്രമല്ലെന്ന് ഉറപ്പുണ്ട്. ഈയൊരു സ്ഥാനം ഇവിടെ നൽകിയതിൽ എന്നും എപ്പോഴും നന്ദിയുണ്ടാകും. -കെല്ലി ഫൈഫ് പറഞ്ഞു.






