കോഴിക്കോട്: കോഴിക്കോട് ഈ തവണ മത്സരം കടുക്കും. കോഴിക്കോട് കോർപ്പറേഷനിലെ ഭൂരിഭാഗം വാർഡുകളിലും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ചിലയിടങ്ങളിൽ മുന്നണികളുടെ ചങ്കിടിപ്പിക്കുന്ന പോരാട്ടമാണ്. വിമത ഭീഷണിയുൾപ്പെടെ മുന്നണികൾക്ക് തലവേദനയാവുന്നുണ്ട്.
ചാലപ്പുറം മൂന്ന് മുന്നണിക്കും ഒരു പോലെ സ്വാധീനമുണ്ട്. നാട്ടുകാരാണ് മത്സര രംഗത്തുള്ളതെന്നതാണ് പ്രത്യേകത. പരമ്പരാഗതമായി യു.ഡി.എഫ് ജയിക്കുന്ന വാർഡാണെങ്കിലും, വാർഡ് വിഭജനത്തോടെ ചാലപ്പുറത്തിന്റെ രാഷ്ട്രീയ സ്വഭാവത്തിൽ മാറ്റം വന്നിട്ടുണ്ട്. പന്നിയങ്കര മുസ്ലീം ലീഗാണ് തുടർച്ചയായി ജയിച്ചതെങ്കിലും, ഇത്തവണ വിഭജനത്തോടെ സ്ഥിതിഗതികൾ ആകെ മാറി.
തിരുവണ്ണൂരിലും സ്ഥിതി മറിച്ചല്ല വാർഡ് വിഭജനത്തോടെ എൽ.ഡി.എഫ് വോട്ടുകൾ അധികമായി ചേർന്നെങ്കിലും, മുസ്ലീം ലീഗ് ജയിക്കുന്ന മണ്ഡലത്തിൽ ഈ തവണ കടുത്ത ത്രികോണ മത്സരമാണ് നിലനിൽക്കുന്നത്. പാളയമാണ് മറ്റൊരു മണ്ഡലം, നിലവിൽ എൽ.ഡി.എഫ് ആണെങ്കിലും അതിന് മുൻപ് യു.ഡി.എഫ് ആയിരുന്നു. കഴിഞ്ഞ തവണ 26 വോട്ടുകൾക്കാണ് എൽ.ഡി.എഫ് ജയിച്ചു കയറിയത്. വാർഡ് വിഭജനത്തിൽ വലിയങ്ങാടിയിലെ ബൂത്തുകളും പാളയത്തേക്ക് കൂട്ടിച്ചേർത്തതോടെ നിലവിൽ ശക്തമായ ത്രികോണ മത്സരമാണ്.
മാവൂർ റോഡ് പുതിയ വാർഡാണ്. ഇവിടെയും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. മൂന്നാലിങ്കലിൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥി രാജി വെച്ച് സി.പി.എം-ൽ ചേർന്ന് മത്സരിക്കുന്നത് യു.ഡി.എഫിന് വെല്ലുവിളിയാണ്. തിരുത്ത്യാട് സി.പി.എം ശക്തി കേന്ദ്രമാണെങ്കിലും, ഈ തവണ അതിശക്തമായ ത്രികോണ മത്സരമാണ്. കൂടാതെ നടക്കാവ്, നദീനഗർ, വെള്ളിമാട്കുന്ന്, കാരപ്പറമ്പ് എന്നിവിടങ്ങളിലും ശക്തമായ ത്രികോണ മത്സരമാണ്.










