കൊച്ചി:എറണാകുളം തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞുകൊന്ന മൂന്നുവയസുകാരിക്ക് വിട നൽകി ഉറ്റവർ. പോസ്റ്റ്മോർട്ടത്തിന് ശേഷം കല്യാണിയുടെ പിതാവ് സുഭാഷിന്റെ മറ്റക്കുഴിയിലെ വീട്ടിലാണ് കല്യാണിയുടെ മൃതശരീരം പൊതുദർശനത്തിന് വെച്ചത് .നിരവധി പേരാണ് കല്യാണിയെ അവസാനമായി ഒരുനോക്ക് കാണാൻ മറ്റക്കുഴിയിലെ വീട്ടിലെത്തിയത്. പൊതുദർശനത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
അതേസമയം കൊലപാതകത്തിന്റെ കാരണം അമ്മയായ സന്ധ്യ പോലീസിനോട് വെളിപ്പെടുത്തിയിട്ടില്ല. ഇവർ ചോദ്യം ചെയ്യലിന് സഹകരിക്കുന്നുണ്ടെന്നും എന്നാൽ ഇവർ പറയുന്നത് പൂർണമായും വിശ്വാസത്തിൽ എടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും പോലീസ് പറഞ്ഞു . അതേസമയം പ്രതിയായ സന്ധ്യക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നായിരുന്നു സന്ധ്യയുടെ അമ്മയുടെ വാദം എന്നാൽ സന്ധ്യക്ക് അത്തരത്തിൽ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലെന്നാണ് ഇവരുടെ ഭർത്താവായ സുഭാഷിന്റെ വാദം. അങ്കണവാടിയിൽ നിന്ന് കുട്ടിയുമായി സന്ധ്യ പോകുന്നതിന്റെ ദൃശ്യങ്ങളും, കൂടാതെ സന്ധ്യ പാലത്തിലേക്ക് വന്നതും കുട്ടിയില്ലാതെ തിരികെ പോകുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.






