വയനാട് :വയനാട് മാനന്തവാടിയിൽ ആദിവാസിയെ അരക്കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തില്‍ പ്രതികളെ പൊലീസ് പിടികൂടി. ഹർഷിദ്, അഭിറാം എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഹർഷിദാണ് കാർ ഓടിച്ചിരുന്നത്. കേസിലെ മറ്റ് 2 പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.
മാനന്തവാടിയില്‍ വിനോദസഞ്ചാരത്തിനെത്തിയവര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് കൂടല്‍കടവ് ചെമ്മാട് നഗറിലെ മാതനെ അരകിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചത്. ഗുരുതരമായി പരിക്കേറ്റ മാതന് മാനന്തവാടി ആശുപത്രിയില്‍ ചികിത്സയിലാണ്. കൈയ്ക്കും കാലിനും പുറത്തും സാരമായി പരിക്കേറ്റെന്ന് മാതന് പറഞ്ഞു.




