കോട്ടയം: കുട്ടനാട്ടിൽ വള്ളംകളിയുടെ ആശയങ്ങൾക്ക് വലിയ പ്രതീക്ഷയുമായി ‘ആർപ്പൂക്കര ചുണ്ടൻ’ പുതുവർഷത്തിൽ നീരണിയും. ജനകീയ കൂട്ടായ്മയിൽ ജില്ലയിൽ നിർമിക്കുന്ന ആദ്യ ചുണ്ടൻ വള്ളമാണ്.നിർമാണ ജോലികൾ അതിവേഗം പുരോഗമിക്കുന്നു.
പണിതുകൊണ്ടിരിക്കുന്ന വള്ളം മലർത്തൽ രണ്ടാഴ്ചക്കുള്ളിൽ നടക്കും. നിർമാണം പൂർത്തിയാകുമ്പോൾ 128 അടി നീളവും മധ്യ ഭാഗത്ത് 64 ഇഞ്ച് വീതിയുണ്ടാകും. 85 തുഴച്ചിൽക്കാരും 5 അമരക്കാർക്കും തുഴയാവുന്ന രീതിയിലാണ് നിർമാണം. കരിപ്പൂത്തട്ട് കൈതപ്പാടം പാലത്തിനു സമീപമാണ് പണി പുരോഗമിക്കുന്നത്.
തിടനാട്, കടപ്ലാമറ്റം പ്രദേശങ്ങളിൽ നിന്നാണ് വള്ളത്തിനുള്ള ആഞ്ഞിലിത്തടികൾ കൊണ്ടുവന്നത്. എടത്വ കോവിൽമുക്ക് സാബു നാരായണൻ ആചാരിയുടെ നേതൃത്വത്തിൽ എട്ട് പേരാണ് നിർമാണം നടത്തുന്നത്. അറുപതു ലക്ഷം രൂപയോളം ചെലവാകും. അടുത്ത നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കും. സെപ്റ്റംബറിലാണ് നിർമാണം ആരംഭിച്ചത്.
ചുണ്ടൻ വള്ള നിർമാണ സമിതിയിൽ നാനൂറു കുടുംബങ്ങളാണുള്ളത്. അടുത്ത മേയ് മാസത്തിൽ പണി പൂർത്തീകരിക്കാനാണ് ലക്ഷ്യം.ഫാ. ഡോ. ജയിംസ് മുല്ലശേരി, സനൂപ് മണലേൽ,(ഡയറക്ടർമാർ) പി.ജെ.ഫിലിപ് (ചെയർമാൻ), ബിജു വെട്ടൂർ (പ്രസി), അരുൺ മോഹൻ (സെക്ര), പി.വിനേഷ് കുമാർ പാറയിൽ (ട്രഷ.) എന്നിവർ അടങ്ങിയ സമിതിയുടെ നേതൃത്വത്തിലാണ് നിർമിക്കുന്നത്.






