ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തരികയും കലഹങ്ങളും കാലുഷ്യവുമില്ലാതെ ജനങ്ങളെ മതേതരത്വമെന്ന ആശയം ഉൽബോധിപ്പിക്കുകയും സ്വന്തം ജീവൻ അതിനുവേണ്ടി ബലിയർപ്പിക്കുകയും ചെയ്ത സ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷതയുടെയും രക്ത സാക്ഷിയായിരുന്നു മഹാത്മാ ഗാന്ധി. അദ്ദേഹത്തിന്റെ പോരാട്ടം വിശ്വാസ സ്വാതന്ത്ര്യത്തിനും സഞ്ചാര സ്വാതന്ത്രത്തിനും കൂടിയുള്ളതായിരുന്നു.
തന്റെ പിതാമഹാൻ പോരാടിയ മഹത്തായ ആശയങ്ങൾ നിഷേധിക്കപ്പെട്ടുകൊണ്ടാണ് കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ പ്രപൗത്രൻ തുഷാർ ഗാന്ധി കേരളത്തിൽ തടയപ്പെടുകയും അക്രമശ്രമത്തിന് ഇരയാവുകയും ചെയ്തത്. ആ അക്രമികളുടെ മുഖവും മുദ്രാവാക്യങ്ങളും പകയും തുഷാറിന് ഒട്ടും അപരിചിതമായിരുന്നില്ല. എഴുപത്തിയേഴ് വർഷങ്ങൾക്ക് മുൻപ് തന്റെ പിതാമഹനെ വെടിവെച്ച് കൊന്നവരുടെ ക്രൗര്യവും രൂപവും വാക്കുകളുമായിരുന്നു ഇവരുടേതും. ഗാന്ധിജി കൊല്ലപ്പെട്ട് മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ഗാന്ധിവിരോധികൾ നശിക്കുകയല്ല, വളരുകയാണെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.
ക്ലാസിക് ഫാസിസം എന്നോ നവഫാസിസമെന്നോ നിർവചനം തേടുന്നവർ ഭരിക്കുന്ന സംസ്ഥാനത്താണ് ഗാന്ധിസം സിരയിലോടുന്ന തുഷാറിന് പിതാമഹന്റെ കൊലപാതകികളെക്കുറിച്ച് സംസാരിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നത്. അത്യന്തം ദുഃഖകരമായ ഈ നീചകൃത്യം നടക്കുന്നതു കേരളത്തിൽ വെച്ചാണെന്ന് ഓരോ കേരളീയനും അപമാനകരമാണ്.






