തിരുവനന്തപുരം : കോർപ്പറേഷൻ അതിർത്തിപ്രദേശങ്ങളോട് ചേർന്നുകിടക്കുന്ന ജില്ലാപ്പഞ്ചായത്ത് ഡിവിഷനാണ് കണിയാപുരം. നഗരസ്വഭാവമുള്ള പ്രദേശങ്ങളും ഇതോടൊപ്പം തീരദേശവും ഉൾക്കൊള്ളുന്നതാണ് കണിയാപുരം. അണ്ടൂർക്കോണം ഗ്രാമപ്പഞ്ചായത്തിലെ പതിനെട്ട് വാർഡുകളും കഠിനംകുളം ഗ്രാമപ്പഞ്ചായത്തിലെ പതിനേഴ് വാർഡുകളുമാണ് ഇവിടെയുള്ളത്.
ഇരുപഞ്ചായത്തുകളും നിലവിൽ എൽഡിഎഫാണ് ഭരിക്കുന്നത്. കണിയാപുരം ഡിവിഷനും പതിനഞ്ചുവർഷമായി ചുമപ്പണിഞ്ഞുതന്നെയാണ്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, തീരദേശ നിവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ തുടങ്ങിയവയെല്ലാം തിരഞ്ഞെടുപ്പിൽ ചർച്ചയാകും.
എൽഡിഎഫിനായി എം.റാഫി(51)യാണ് ജനവിധിതേടുന്നത്. അഭിഭാഷകനായ ഇദ്ദേഹം വർഷങ്ങളായി സിപിഎമ്മിൽ വിവിധ സംഘടനാ ചുമതലകൾ വഹിക്കുന്നു. നാലുതവണ അഴൂർ ഗ്രാമപ്പഞ്ചായത്തംഗമായിരുന്നു. ഒരുതവണ വൈസ് പ്രസിഡന്റുമായിരുന്നു.
യുഡിഎഫിൽ ഘടകകക്ഷിയായ മുസ്‌ലിം ലീഗിനാണ് സീറ്റ് നൽകിയിരിക്കുന്നത്. മാഹാണി ജസീം(48) ആണ് മത്സരിക്കുന്നത്. മുസ്‌ലിം ലീഗ് ചിറയിൻകീഴ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. ആദ്യമത്സരമാണ്.
ബിജെപിക്കായി മത്സരിക്കുന്ന കുന്നിനകം അഭിലാഷ്(32) പാർട്ടിയുടെ സജീവപ്രവർത്തകനും അണ്ടൂർക്കോണം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാണ്.
മൂന്നു മുന്നണികളും വാശിയേറിയ പ്രചാരണമാണ് നടത്തുന്നത്. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന വികസനമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്നും ഇത് തങ്ങൾക്കു തുടർച്ച നൽകുമെന്നുമാണ് എൽഡിഎഫ് കരുതുന്നത്.
എന്നാൽ, വികസനമില്ലായ്മ ഡിവിഷനിൽ പ്രകടമാണെന്നും ജനം മാറ്റം ആഗ്രഹിക്കുന്നുവെന്നും ഇത് തങ്ങൾക്കനുകൂലമാകുമെന്നും യുഡിഎഫ് ക്യാമ്പ് വിശ്വസിക്കുന്നു. കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികളുടെ ആനുകൂല്യം എല്ലാവർക്കും ലഭിച്ചിട്ടുണ്ടെന്നും ഇത് വോട്ടായി മാറുമെന്നും വിജയത്തിലേക്കു നയിക്കുമെന്നും ബിജെപിയും കണക്കുകൂട്ടുന്നു. 2020-ലെ ഫലം ഉനൈസ(സിപിഎം) 18631 ഷൈല(മുസ്‌ലിം ലീഗ്) 13179 അജിതകുമാരി (ബിജെപി)- 7756.






