കോഴിക്കോട്: വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകുന്നതിൽ നിന്നും ഒഴിഞ്ഞുമാറാൻ ഉദ്യോഗസ്ഥർക്ക് കഴിയില്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ടി കെ രാമകൃഷ്ണൻ വ്യക്തമാക്കി. കോഴിക്കോട് താലൂക്ക് കോൺഫ്രൻസ് ഹാളിൽ നടന്ന ഹിയറിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവരാവകാശ അപേക്ഷ ലഭിച്ചാൽ പരമാവധി 30 ദിവസത്തിനകം വിവരം നൽകണമെന്നും ജീവനക്കാരുടെ കുറവ്, അവധി എന്നിവ കാരണം താമസം കാണിക്കാൻ നിയമം അവസരം നൽകിയിട്ടില്ലെന്നും കമ്മീഷണർ വ്യക്തമാക്കി. വിവരം നൽകാതിരിക്കുകയോ താമസിക്കുകയോ ചെയ്താൽ കർശന നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അപേക്ഷയിൽ ഫയൽ കാണാനില്ലെന്ന് മറുപടി നൽകിയ എടരിക്കോട് ഗ്രാമപഞ്ചായത്ത് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ റോഡ് ഫയൽ കണ്ടെത്തി വിവരം നൽകണമെന്നും നഷ്ട രേഖകൾക്ക് വ്യക്തമായ തെളിവുകൾ ഹാജരാക്കണമെന്നും നിർദ്ദേശിച്ചു.
വിവരാവകാശ അപേക്ഷക്ക് വിവരം നൽകാതെ രേഖകൾ ഓഫീസിൽ വന്ന് പരിശോധിക്കണമെന്ന് മറുപടി സ്വീകാര്യമല്ലെന്നും കമ്മീഷണർ പറഞ്ഞു. പരിഗണിച്ച 14 പരാതികൾ തീർപ്പാക്കി.






