കോട്ടയം: വർണക്കാഴ്ചകളൊരുക്കാൻ പതിവുതെറ്റിക്കാതെ കുമരകത്തെ പാടശേഖരങ്ങളിൽ ദേശാടനപ്പക്ഷികൾ എത്തിത്തുടങ്ങി. എന്നാൽ കഴിഞ്ഞ വർഷങ്ങളിലേതു പോലെ കൂടുതൽ എത്തുന്നില്ല. വിനോദ സഞ്ചാരികൾക്കു കാഴ്ചയുടെ വിരുന്നൊരുക്കാൻ വിവിധ ഇനം പക്ഷികൾ പാടങ്ങളിൽ നിരക്കുന്നു. ഇവയ്ക്കൊപ്പം നാടൻ പക്ഷികളും ഉണ്ടാകും. രാവിലെയും വൈകിട്ടുമാണ് ഇവ ഇര തേടി പാടങ്ങളിൽ ഇറങ്ങുന്നത്. ഈ സമയങ്ങളിലാണു സ്പീഡ് ബോട്ടിലും ചെറിയ വള്ളങ്ങളിലും വിനോദ സഞ്ചാരികൾ യാത്ര ചെയ്യുന്നത്.പടിഞ്ഞാറൻ മേഖലയിൽ ഏക്കറോളം പരന്നു കിടക്കുന്ന പാടങ്ങളും സമീപത്തെ കണ്ടൽ കാടുകളുമാണു പക്ഷികളെ ഇവിടേക്ക് ആകർഷിക്കുന്നത്.
അയ്മനം, കുമരകം, തിരുവാർപ്പ് പ്രദേശങ്ങളിലെ ഉൾനാടൻ ജലപാതയിലൂടെ ഉള്ള സഞ്ചാരത്തിനിടെ പാടത്ത് വിവിധ ഇനം പക്ഷികളെ കാണാൻ സാധിക്കും. വംശനാശ ഭീഷണി നേരിടുന്ന വർണക്കൊക്കുകളാണ് ഇവയിൽ ഏറെ ആകര്ഷകമായുള്ളത്.ഇവയുടെ വാലറ്റത്തെ പിങ്ക് നിറമാണ് വർണക്കൊക്ക് എന്ന പേരിനു കാരണം. പോയ വർഷങ്ങളിൽ ഇവ കൂട്ടമായി എത്തിയിരുന്നെങ്കിൽ ഇത്തവണ ഓരോ പാടങ്ങളിലും രണ്ടും മൂന്നും എണ്ണം മാത്രമാണുള്ളത്. ഈ വർഷം പെലിക്കൻ പക്ഷിയെ വിനോദ സഞ്ചാരികൾക്കു കാണാൻ കഴിഞ്ഞില്ല.
നേരത്തെ വർണക്കൊക്കും പെലിക്കനുമാണു ധാരാളമായി എത്തിയിരുന്നത്. രാത്രി കവണാറ്റിൻകര പക്ഷി സങ്കേതത്തിലാണ് ദേശാടനപ്പക്ഷികൾ ചേക്കേറുന്നത്. പക്ഷിസങ്കേതത്തിലെ കായലോര ഭാഗത്താണു ഇവ കൂട് ഒരുക്കുന്നത് .രാവിലെ അവിടെ നിന്നു പറന്നു സമീപത്തെ പാടങ്ങളിൽ ഇര തേടി പോകും. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ വെള്ളം കയറുമ്പോൾ ചെറു മത്സ്യങ്ങളും ഉണ്ടാകും.ഇവയെയാണ് പക്ഷികൾ കഴിക്കുന്നത്. പക്ഷിസങ്കേതത്തിന്റെ വികസനത്തിനു പദ്ധതി തയാറാക്കിയെങ്കിലും ഒരു വർഷത്തിലേറെ ആയിട്ടും നടപ്പായിട്ടില്ല.






