തിരുവനന്തപുരം: നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം മൃഗശാല മറ്റൊരിടത്തേക്ക് മാറ്റേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മൃഗശാല സ്ഥിതി ചെയ്യുന്ന സ്ഥലം നിലവിലെ സാഹചര്യത്തിൽ ഉചിതമല്ലെന്നും മൃഗങ്ങളോട് കാണിക്കുന്ന ക്രൂരത കൂടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
മൃഗശാല നെയ്യാർ പോലുള്ള കാടിനോട് ചേർന്ന പ്രദേശത്തേക്ക് മാറ്റണമെന്നാണ് തന്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര നിലവാരത്തിലേക്ക് മൃഗശാലയെ ഉയർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ‘റീ-ഇമാജിനിങ് കേരള’ പരിപാടിയിലും മുഖ്യമന്ത്രി വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി. പുതിയ കാലത്തിനനുസരിച്ചുള്ള പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും പരമ്പരാഗത രീതികളിൽ മാത്രം മുന്നോട്ട് പോയാൽ വികസനം തടസ്സപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റുന്നതിനുള്ള പദ്ധതികൾ തയ്യാറാണെന്നും വർഷങ്ങളായി അനുമതി ലഭിക്കാതെ കിടന്ന പദ്ധതികൾ പോലും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപത്തിന് ഏറ്റവും മികച്ച സ്ഥലമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും അതിലേക്കുള്ള പ്രധാന ചുവടുവെപ്പാണ് സരൾ കേരളം പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പരമാവധി കേന്ദ്ര പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കും. ഭരണത്തിന്റെ ആദ്യ ആറ് മാസത്തിനുള്ളിൽ തന്നെ മികച്ച ഫലങ്ങൾ കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
യൂറോപ്പിലെ മാതൃകയിൽ കെയർ ഗിവിങ് കോഴ്സുകൾ കേരളത്തിൽ ആരംഭിക്കുമെന്നും കുട്ടികൾക്ക് ഇന്റേൺഷിപ്പ് അവസരങ്ങൾ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള വിവിധ മന്ത്രിമാരും പരിപാടിയിൽ പങ്കെടുത്തു.












