കോട്ടയം: കുഴിവേലിപ്പറമ്പ് ശ്രീ അന്നപൂർണ്ണേശ്വരി ഭദ്രകാളി ക്ഷേത്രത്തിലെ ഇരുപതാമത് തിരുവുത്സവം ജനുവരി 27 മുതൽ 29 വരെ (മകരം 13 മുതൽ 15 വരെ) വിവിധ ചടങ്ങുകളോടെ നടക്കും. ബ്രഹ്മശ്രീ എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രികൾ, ചേർത്തല സവ്യസാചി ശാന്തികൾ എന്നിവർ ഉത്സവ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.
ഉത്സവത്തിന്റെ ഒന്നാം ദിനമായ ജനുവരി 27 ചൊവ്വാഴ്ച രാവിലെ നിർമ്മാല്യദർശനം, ഗണപതിഹോമം, പന്തീരടി പൂജ, ഭാഗവതപാരായണം എന്നിവയോടെ ചടങ്ങുകൾ ആരംഭിക്കും. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം സോപാന സംഗീതം, പ്രഭാഷണം എന്നിവയും രാത്രി 8 മണിക്ക് കരോക്കെ ഗാനമേളയും നടക്കും.
രണ്ടാം ഉത്സവ ദിനമായ ജനുവരി 28 ബുധനാഴ്ച രാവിലെ 9 മണി മുതൽ നാരായണീയ പാരായണവും തുടർന്ന് വിശേഷാൽ പൂജകളും നടക്കും. വൈകിട്ട് 7 മണിക്ക് ദീപാരാധനയെ തുടർന്ന് സർപ്പങ്ങൾക്ക് വിശേഷാൽ ‘തളിച്ചു കൊട’ കർമ്മം ഉണ്ടായിരിക്കും. തുടർന്ന് തിരുവാതിരയും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.
സമാപന ദിവസമായ ജനുവരി 29 വ്യാഴാഴ്ചയാണ് പ്രതിഷ്ഠാ വാർഷിക മഹോത്സവം നടക്കുന്നത്. അന്ന് രാവിലെ ബ്രഹ്മകലശപൂജയും തുടർന്ന് കലശാഭിഷേകവും നടക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് മഹാപ്രസാദമൂട്ട് നടക്കും. വൈകിട്ട് 6 മണിക്ക് വാദ്യമേളങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ താലപ്പൊലി ഘോഷയാത്ര നടക്കും. ഘോഷയാത്രയിൽ പങ്കെടുക്കുന്ന ഭക്തജനങ്ങൾ ചൂളഭാഗം ബ്ലാത്തിയിൽ ധർമ്മദൈവസങ്കേതത്തിൽ എത്തിച്ചേരണമെന്ന് ക്ഷേത്രസമിതി അറിയിച്ചു. രാത്രി 8 മണിക്ക് വടക്കുപുറത്ത് മഹാഗുരുതിയും തുടർന്ന് ഗാനമേളയോടെയും കൂടി ഈ വർഷത്തെ ഉത്സവത്തിന് സമാപനമാകും.




