തിരുവനന്തപുരം: തിരുവനന്തപുരം കോർപേറേഷൻ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ ബിജെപിയെ അഭിനന്ദിച്ച് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവ്ദേക്കർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനം, സദ്ഭരണം എന്നിവയിലുള്ള ജനങ്ങളുടെ ഉറച്ച വിശ്വാസമാണ് ഈ വിധി വ്യക്തമാക്കുന്നത്. ഈ നേട്ടം കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ വലിയൊരു മാറ്റമാണ് കുറിക്കുന്നത്.
പാർട്ടി നടത്തിയ സമർപ്പണത്തിനും പരിശ്രമത്തിനും ഫലം ലഭിച്ചിരിക്കുന്നു. വികസിത കേരളം പടുത്തുയർത്തുന്നതിലേക്കുള്ള സുപ്രധാനമായൊരു ചുവടുവയ്പ്പാണിത്. ടീം ബിജെപിയിൽ വിശ്വാസമർപ്പിച്ച തിരുവനന്തപുരത്തെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി. തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ ചരിത്രപരമായ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച, കഠിനാധ്വാനികളായ എല്ലാ അഭിനന്ദനങ്ങൾ – ജാവ്ദേക്കർ സമൂഹമാധ്യമത്തിൽ കുറിച്ചു.
30 വർഷത്തോളം തുടർച്ചയായി ഇടതു കോട്ടയായിരുന്ന തിരുവനന്തപുരം കോർപറേഷനിൽ ശക്തമായ മുന്നേറ്റമാണ് ബിജെപി നടത്തിയത്.എൽഡിഎഫിന്റെ പകുതിയോളം സീറ്റുകൾ ബിജെപിയും കോൺഗ്രസും പിടിച്ചെടുത്തു. ചരിത്രത്തിൽ ആദ്യമായാണ് ബിജെപിക്ക് കേരളത്തിൽ ഒരു കോർപറേഷൻ ഭരിക്കാനുള്ള കളമൊരുങ്ങിയിരിക്കുന്നത്. 2015 ലും 2020 ലും ബിജെപിക്ക് 35 സീറ്റ് വീതമാണ് ലഭിച്ചത്. ഇത്തവണ എൻഡിഎ 50 സീറ്റുകളിലും എൽഡിഎഫ് 29 സീറ്റുകളിലും യുഡിഎഫ് 19 സീറ്റുകളിലും വിജയിച്ചു.






