തിരുവനന്തപുരം :നഗരസഭയിൽ വിജയിച്ചുകയറിയ ബിജെപിയിലെ 50 സ്ഥാനാർഥികൾ തമ്പാനൂരിലെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഒന്നിച്ചുകൂടി. സ്‌നേഹവും വിജയാഹ്ളാദവും സൗഹൃദവും പങ്കിട്ട അവർ ഒരുമിച്ച് നഗരത്തിൽ ഊരുവലം വന്നു. ഞായറാഴ്ച വൈകീട്ട് നഗരത്തിലെ പ്രധാന റോഡുകളിലൂടെ ബിജെപി പ്രവർത്തകർ നടത്തിയ റോഡ് ഷോ ആവേശത്തിരയിളക്കത്തിലമർന്നു.
സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ, സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് എന്നിവരായിരുന്നു മുൻനിരയിൽ. പിന്നാലെ നാലുവീതം നിയുക്ത കൗൺസിലർമാർ കയറിയ 12 തുറന്ന ജീപ്പുകൾ വരിവെച്ചുനീങ്ങി.
കാവിക്കൊടിയും പാർട്ടിപതാകയും അന്തരീക്ഷത്തിൽ അലതല്ലി. കൈകളിൽ താമരപ്പൂവേന്തിയ വനിതകളും പാർട്ടിപ്രവർത്തകരും റോഡിനിരുവശത്തുംനിന്ന് വിജയാശംസ നേർന്നു. റോഡിൽനിന്ന് വാഹനങ്ങളിലേക്കും തിരിച്ചും പുഷ്പവൃഷ്ടി ഉണ്ടായിരുന്നു. ശിങ്കാരിമേളവും ബാൻഡും യാത്രയ്ക്ക് കൊഴുപ്പേകി.
തമ്പാനൂർ-കിള്ളിപ്പാലം-കരമന-പൂജപ്പുര-ജഗതി-വഴുതക്കാട്-പാളയം-പട്ടം-കേശവദാസപുരം-മുട്ടട-പേരൂർക്കട-അമ്പലംമുക്ക്-കവടിയാർ-ശാസ്തമംഗലം-വെള്ളയമ്പലം-മ്യൂസിയം-പാളയം-ഓവർബ്രിഡ്ജ് വഴി കിഴക്കേക്കോട്ടയിൽ രാത്രി വൈകിയാണ് റാലി സമാപിച്ചത്.
കൗൺസിലർമാരായ ആർ. ശ്രീലേഖ, വി.വി.രാജേഷ്, എം.ആർ.ഗോപൻ, കരമന അജിത്ത്, എസ്.കെ.പി.രമേഷ്, സിമി ജ്യോതിഷ്, ആശാനാഥ് തുടങ്ങിയവരും കന്നിയങ്കത്തിൽ വിജയിച്ചവരും യാത്രയിൽ അണിനിരന്നു.






