ന്യൂഡൽഹി: വന്ദേമാതരത്തെ അപമാനിച്ചാല്‍ തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്നതടക്കം സുപ്രധാന ബില്ലുകള്‍ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ കേന്ദ്ര സര്‍ക്കാര്‍. ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധത്തിന് ഇടയാക്കിയ എഫ്‌സിആർഎ ഭേദഗതി ബില്ലും സമ്മേളനത്തിൽ അവതരിപ്പിക്കും.
‘പ്രിവൻഷൻ ഓഫ് ഇൻസൾട്സ് ടു നാഷണൽ ഓണർ അമെൻഡ്‌മെന്റ് ബിൽ 2026’ എന്ന പേരിലായിരിക്കും വന്ദേമാതരം അപമാനിക്കുന്നത് ശിക്ഷാർഹമാക്കുന്ന ബിൽ അവതരിപ്പിക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായായിരിക്കും ബിൽ അവതരിപ്പിക്കുക.
വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുകയോ, പാടുന്നതിനിടെ മനഃപൂർവം ശല്യമുണ്ടാക്കുകയോ ചെയ്താൽ മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി വ്യവസ്ഥ ചെയ്യുന്നതാണ് ബില്ലിലെ പ്രധാന നിർദേശം. ദേശീയ ഗാനത്തെ അപമാനിച്ചതിന് നിലവിലുള്ള ശിക്ഷാ വ്യവസ്ഥകൾക്ക് സമാനമായിരിക്കും ഇത്. നിലവിൽ വന്ദേമാതരവുമായി ബന്ധപ്പെട്ട് പ്രത്യേക ശിക്ഷാ വ്യവസ്ഥകൾ നിലവിലില്ല.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകിയതോടെയാണ് ബിൽ പാർലമെന്റിലേക്ക് എത്തുന്നത്.
അതേസമയം, വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്‌സിആർഎ ഭേദഗതി ബിൽ അവതരിപ്പിക്കുന്നതോടെ പാർലമെന്റിൽ ശക്തമായ പ്രതിഷേധത്തിന് സാധ്യതയുണ്ട്. ബില്ലിൽ ദോഷകരമായ വ്യവസ്ഥകളൊന്നും ഉണ്ടാകില്ലെന്ന് അമിത് ഷാ സിബിസിഐ നേതൃത്വത്തിന് ഉറപ്പ് നൽകിയിരുന്നുവെങ്കിലും പുതിയ നീക്കത്തിൽ പ്രതിഷേധം അറിയിക്കാൻ ക്രൈസ്തവ സംഘടനകൾ ഒരുങ്ങുന്നതായാണ് സൂചന.
ഇതിന് പുറമെ ഇൻകം ടാക്സ് ഭേദഗതി ബിൽ, സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 34ൽ നിന്ന് 38 ആയി ഉയർത്താനുള്ള ഓർഡിനൻസിന് പകരമുള്ള ബിൽ, ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി ബിൽ, ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ബിൽ എന്നിവയും സമ്മേളനത്തിൽ അവതരിപ്പിക്കും.
അതേസമയം, ഏറെ ചർച്ചയായിരുന്ന മണ്ഡല പുനർനിർണയ ബില്ലും, 30 ദിവസം ജയിലിൽ കഴിയുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവരെ അയോഗ്യരാക്കാൻ വ്യവസ്ഥ ചെയ്യുന്ന 130ാം ഭരണഘടനാ ഭേദഗതി ബില്ലും നിലവിലെ സമ്മേളന അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഭരണഘടനാ ഭേദഗതി ബില്ലുകൾ പാസാക്കാൻ ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. ഇതിനായി 360 എംപിമാരുടെ പിന്തുണ വേണം. നിലവിൽ എൻഡിഎയ്ക്ക് 292 അംഗങ്ങളാണുള്ളത്. പിന്തുണ ഉറപ്പാക്കാൻ ചെറുപാർട്ടികളുടെയും സ്വതന്ത്ര എംപിമാരുടെയും സഹായം തേടേണ്ട സാഹചര്യമാണുള്ളത്.












