മെംഗളൂരു: അച്ഛൻ വലിച്ച് ഉപേക്ഷിച്ച ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. കർണാടകയിലെ മെംഗളൂരുവിലാണ് സംഭവം. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ ഭർത്താവിനെതിരെ പരാതി നൽകിയിട്ടുണ്ട്. ബിഹാറിലെ അദ്യാർ സ്വദേശികളായ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള അനിഷ് കുമാർ എന്ന ആൺകുഞ്ഞാണ് മരിച്ചത്.
ജൂൺ 14ന് ഉച്ചയോടെ കുഞ്ഞ് അസ്വസ്ഥതകൾ കാണിച്ചു തുടങ്ങി. പിന്നാലെ ദമ്പതികൾ കുട്ടിയെ വെൻലോക്ക് ആശുപത്രിയിലെത്തിച്ചു. ചികിത്സയിൽ കഴിയുന്നതിനിടെ ജൂൺ 15നാണ് കുട്ടി മരണപ്പെട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുട്ടി ഇഴഞ്ഞ് തുടങ്ങുകയും സാധനങ്ങളിൽ പിടിക്കാനും ശ്രമിക്കുന്നതിനാൽ ബീഡിക്കുറ്റി അലക്ഷ്യമായി എറിയരുതെന്ന് ഭർത്താവിനോട് നിരവധി തവണ യുവതി ആവശ്യപ്പെട്ടിരുന്നു. ഇവന്റ് സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിന്റെ അശ്രദ്ധയാണ് പിഞ്ചുകുഞ്ഞിന്റെ ദാരുണാന്ത്യത്തിന് കാരണമായതെന്നും യുവതി പരാതിയിൽ ആരോപിക്കുന്നുണ്ട്.




