വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്നുണ്ടെങ്കിലും യുഎസും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഗൾഫ് മേഖലയിൽ ഇരു രാജ്യങ്ങളുടെയും സൈനിക വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുകളും യുഎഇക്ക് നേരെയുള്ള ആക്രമണങ്ങളും ഉണ്ടായ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം.
ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും ചേർന്ന് ഇറാനെതിരെ ആക്രമണം നടത്തിയതോടെയാണ് മേഖലയിലെ യുദ്ധസാഹചര്യം ശക്തമായത്. ലോകത്തെ പ്രധാന എണ്ണ-പ്രകൃതിവാതക ഗതാഗതപാതയായ ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ തിരിച്ചടിച്ചതോടെ പ്രതിസന്ധി രൂക്ഷമായി. സംഘർഷം അവസാനിപ്പിക്കാൻ കഴിഞ്ഞ മാസം പാകിസ്ഥാന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾ ഫലപ്രദമായിരുന്നില്ല.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന യുഎസ് നാവികസേനയുടെ മൂന്ന് യുദ്ധക്കപ്പലുകൾ ആക്രമിക്കപ്പെട്ടതായി ട്രംപ് വ്യാഴാഴ്ച വെളിപ്പെടുത്തി. കപ്പലുകൾക്ക് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് വെടിനിർത്തൽ ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്ന് ട്രംപ് ആവർത്തിക്കുകയും ഏറ്റുമുട്ടലിനെ നിസാരവൽക്കരിക്കുകയും ചെയ്തു.
അതേസമയം, “ഇറാൻ തകർന്നിരിക്കുകയാണ്” എന്ന നിലപാട് ട്രംപ് വീണ്ടും ആവർത്തിച്ചു. എന്നാൽ ഇറാനെ ആരും കീഴടങ്ങാൻ നിർബന്ധിക്കാനാവില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പ്രതികരിച്ചു. ഇറാനിയൻ എണ്ണക്കപ്പലിനെയും മറ്റൊരു കപ്പലിനെയും യുഎസ് ആക്രമിച്ചെന്നാണ് ഇറാന്റെ ആരോപണം.
ഹോർമുസ് കടലിടുക്കിലെ ഖേഷം ദ്വീപ് മേഖലയിലും സമീപ തീരപ്രദേശങ്ങളിലുമുള്ള ജനവാസ കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തിയെന്നും ഇറാന്റെ സൈനിക കമാൻഡ് ആരോപിച്ചു. ഇതിന് മറുപടിയായി കടലിടുക്കിന് കിഴക്കുഭാഗത്തും ചാബഹാർ തുറമുഖത്തിന് തെക്കൻ മേഖലയിലുമുള്ള യുഎസ് സൈനിക കപ്പലുകളെ ആക്രമിച്ചതായും ഇറാൻ സൈന്യം അറിയിച്ചു.
മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിന് ശേഷം സ്ഥിതിഗതികൾ നിയന്ത്രണത്തിലായതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 7ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷവും ഇരുവിഭാഗങ്ങളും തമ്മിൽ ഇടയ്ക്കിടെ ഏറ്റുമുട്ടലുകൾ തുടരുകയാണ്. യുഎസ് സൈനിക താവളങ്ങൾ സ്ഥിതി ചെയ്യുന്ന യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളെ ഇറാൻ പലതവണ ലക്ഷ്യമിട്ടിരുന്നു.
പുതിയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീണ്ടും ഉയർന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 100 ഡോളറിന് മുകളിലെത്തി. യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന പ്രതീക്ഷയിൽ ഈ ആഴ്ച മുന്നേറ്റം നടത്തിയ ഓഹരി വിപണിയും വീണ്ടും സമ്മർദ്ദത്തിലായി.






