വാഷിങ്‌ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഫിഫയുടെ ആദ്യ സമാധാന പുരസ്‌കാരം ലഭിച്ചു. 2026 ഫുട്‌ബോൾ ലോകകപ്പിന്റെ നറുക്കെടുപ്പ് ചടങ്ങിനോടനുബന്ധിച്ച് വാഷിങ്ടനിലെ കെന്നഡി സെന്ററിൽ വെച്ചാണ് പുരസ്‌കാരം കൈമാറിയത്.
ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയാണ് പുരസ്‌കാരം സമ്മാനിച്ചത്. ഗാസ സമാധാനകരാറിന് നേതൃത്വം വഹിച്ച ട്രംപിന്റെ ഇടപെടലുകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നതെന്ന് ഇൻഫന്റീനോ വ്യക്തമാക്കി.
ലോകത്തെ കൈകളിൽ താങ്ങിനിർത്തുന്നതായി രൂപകൽപ്പന ചെയ്ത, ട്രംപിന്റെ പേര് ആലേഖനം ചെയ്ത സ്വർണ ട്രോഫിയും മെഡലുമാണ് സമ്മാനിച്ചത്. “ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിൽ ഒന്നാണ് ഇത്,” എന്ന് ട്രംപ് ചടങ്ങിൽ പറഞ്ഞു.
ഫിഫ ചരിത്രത്തിൽ ആദ്യമായാണ് സമാധാന പുരസ്‌കാരം നൽകുന്നത്. നൊബേൽ സമാധാന പുരസ്‌കാരത്തിനായി ശക്തമായ പ്രചാരണം ഉണ്ടായിരുന്ന സാഹചര്യത്തിൽ, പുതുതായി സ്ഥാപിച്ച ഫിഫ ബഹുമതി ട്രംപിന് ലഭിക്കുമെന്നത് മുൻകൂറായി തന്നെ സൂചനകൾ നൽകിയിരുന്നു.






