തൊട്ടതെല്ലാം പൊളളുന്ന അവസ്ഥയാണ് നിലവിലെ യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്. ഏറ്റവും വലിയ പൊല്ലാപ്പ് പുതതായി കൊണ്ടുവന്ന വിദ്യാഭ്യാസ പരിഷ്കരണമായ കോംപാക്റ്റ് ആണ്. ‘കോംപാക്റ്റ്’ എന്ന ഓമനപ്പേരിൽ ട്രംപ് ഭരണകൂടം കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസ പരിഷ്കാരം, അമേരിക്കൻ സർവ്വകലാശാലകളെ അക്ഷരാർത്ഥത്തിൽ ഒരു അഗ്നിപർവ്വതമാക്കി മാറ്റിയിരിക്കുകയാണ്.
നൂറിലധികം കാമ്പസുകളിൽ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും ഒന്നടങ്കം തെരുവിലിറങ്ങിയിരിക്കുന്നു. വിദ്യാഭ്യാസത്തിന്റെ ആത്മാവിനെ പണത്തിനും രാഷ്ട്രീയത്തിനും വിൽക്കുന്ന ഈ ‘കരാറി’നെതിരെ “സ്റ്റുഡന്റ്സ് റൈസ് അപ്പ്” എന്ന പേരിൽ അണിനിരന്ന ആയിരക്കണക്കിന് പേർ “ട്രംപിന്റെ കരാർ നിരസിക്കുക” എന്ന മുദ്രാവാക്യം മുഴക്കുമ്പോൾ, അത് വൈറ്റ് ഹൗസിന്റെ അടിത്തറയിളക്കുന്ന പ്രകമ്പനമായി മാറുകയാണ്.
ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരം ‘ഉയർത്താൻ’ എന്ന മനോഹരമായ ലേബലൊട്ടിച്ചാണ് 2025 ഒക്ടോബർ 1-ന് ട്രംപ് സർക്കാർ ഈ 10 ഇന കരാർ അവതരിപ്പിച്ചത്. ഒറ്റനോട്ടത്തിൽ ആർക്കും ആകർഷണം തോന്നുന്ന ചില വാഗ്ദാനങ്ങൾ ഇതിലുണ്ട്. എന്നാൽ, അതിന്റെ ഉള്ളിലേക്ക് കടക്കുമ്പോഴാണ് ചെന്നായ ആട്ടിൻതോലണിഞ്ഞ കഥ ഓർമ്മ വരുന്നത്.
സർക്കാർ പറയുന്ന ചില നയങ്ങൾക്കൊപ്പം നിന്നാൽ, കോളേജുകൾക്ക് കേന്ദ്ര സർക്കാരിൽ നിന്ന് കൂടുതൽ ഫണ്ടും മറ്റ് സാമ്പത്തിക സഹായങ്ങളും വാരിക്കോരി നൽകുമെന്നതാണ് കരാർ.
ഈ കരാറിലെ ചില പ്രധാന നിർദ്ദേശങ്ങൾ ഇങ്ങനെയാണ് , അടുത്ത അഞ്ച് വർഷത്തേക്ക് ട്യൂഷൻ ഫീസ് മരവിപ്പിക്കണം., പ്രവേശനത്തിൽ വംശം, ലിംഗഭേദം, രാഷ്ട്രീയ അഭിപ്രായം എന്നിവ പരിഗണിക്കരുത്. എന്നാൽ, ഇതേ ശ്വാസത്തിൽ തന്നെ, വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം 15 ശതമാനമായി ചുരുക്കണം എന്നിങ്ങെനയാണ്.
ഇത് സർവ്വകലാശാലകളുടെ സ്വയംഭരണത്തിലും, അക്കാദമിക് സ്വാതന്ത്ര്യത്തിലുമുള്ള നഗ്നമായ കൈകടത്തലാണ് . എംഐടി, ബ്രൗൺ, പെൻസിൽവാനിയ തുടങ്ങിയ ഒമ്പത് ലോകോത്തര സർവ്വകലാശാലകളെയാണ് സർക്കാർ ആദ്യം ഈ കരാറുമായി സമീപിച്ചത്. എന്നാൽ, ഒക്ടോബർ പകുതിയോടെ അവരിൽ ഏഴ് പേരും ഈ ‘ഓഫർ’ പുച്ഛിച്ചുതള്ളി, ട്രംപിന്റെ മുഖത്തടിച്ചതുപോലെ മറുപടി നൽകി.
സർവ്വകലാശാലകളുടെ സ്വാതന്ത്ര്യം ഹനിക്കുന്നതാണ് പ്രധാന പ്രശ്നമെങ്കിലും, പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അവിടെ ഒതുങ്ങുന്നില്ല. ട്രംപിന്റെ ഭരണത്തിൻ കീഴിൽ അമേരിക്കൻ സമൂഹം നേരിടുന്ന നിരവധി പ്രശ്നങ്ങൾ ഈ പ്രതിഷേധങ്ങളിൽ പ്രതിഫലിക്കുന്നുണ്ട് . എല്ലാവർക്കും കുറഞ്ഞ ചെലവിൽ ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കണം, ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്കും, അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും പൂർണ്ണ സംരക്ഷണം ഉറപ്പാക്കണം. ഇമിഗ്രേഷൻ അധികൃതരുമായുള്ള (ICE) കോളേജുകളുടെ സഹകരണം അവസാനിപ്പിക്കണം, എന്നിങ്ങനെ ഉള്ളതാണ്.
അമേരിക്കൻ കാമ്പസുകളിൽ പ്രതിഷേധങ്ങൾ പുതിയ കാര്യമല്ല. എന്നാൽ, ഇത്തവണത്തെ പ്രതിഷേധങ്ങളുടെ വ്യാപ്തിയും പല വിഷയങ്ങളെ ഒരുമിപ്പിക്കുന്ന അതിന്റെ സ്വഭാവവും ട്രംപ് ഭരണകൂടത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇത് വെറുമൊരു തുടക്കം മാത്രമാണെന്നും അടുത്ത മെയ് ദിനത്തിൽ ഇതിലും വലിയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സംഘാടകർ മുന്നറിയിപ്പ് നൽകി.
ട്രംപിന്റെ ഈ നീക്കം സർവ്വകലാശാലകളെ വലിയൊരു ധർമ്മസങ്കടത്തിലാക്കിയിരിക്കുകയാണ്. സർക്കാരിന് വഴങ്ങിയാൽ തങ്ങളുടെ ആത്മാവ് നഷ്ടപ്പെടും. അക്കാദമിക് സ്വാതന്ത്ര്യം പണയം വെക്കേണ്ടി വരും.
എതിർത്താൽ, കേന്ദ്ര സർക്കാരിൽ നിന്നുള്ള ഫണ്ടും മറ്റ് ആനുകൂല്യങ്ങളും നഷ്ടപ്പെട്ടേക്കാം. എന്ത് പ്രത്യാഘാതങ്ങളാണ് എതിർക്കുന്നവരെ കാത്തിരിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കുന്നില്ല. ഈ അവ്യക്തത ഒരുതരം ഭീഷണിയായി നിലനിൽക്കുകയാണ്.
അമേരിക്കയിൽ പഠിക്കാനോ, ജോലി ചെയ്യാനോ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് വിദേശ വിദ്യാർത്ഥികളെ, പ്രത്യേകിച്ച് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഈ സാഹചര്യം ഏറെ ആശങ്കാജനകമാണ്.
വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം 15 ശതമാനമായി കുറയ്ക്കാനുള്ള നിർദ്ദേശം നടപ്പിലായാൽ, അത് ആയിരക്കണക്കിന് പേരുടെ സ്വപ്നങ്ങളെയാണ് തകർക്കുക. സർവ്വകലാശാലകളുടെ ഗവേഷണ സ്വാതന്ത്ര്യവും, വൈവിധ്യമാർന്ന ചിന്തകളെ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷവും ഇല്ലാതായാൽ, അമേരിക്കൻ വിദ്യാഭ്യാസത്തിന്റെ തിളക്കം തന്നെ നഷ്ടപ്പെട്ടേക്കാം.
ചുരുക്കത്തിൽ, ട്രംപിന്റെ ‘കോംപാക്റ്റ്’ എന്ന ഈ പരിഷ്കാരം, അമേരിക്കൻ വിദ്യാഭ്യാസ രംഗത്ത് ഒരു വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചിരിക്കുന്നത്. സർക്കാരിന്റെ രാഷ്ട്രീയ അജണ്ടകൾക്ക് വഴങ്ങിക്കൊടുക്കണോ, അതോ തങ്ങളുടെ സ്വാതന്ത്ര്യത്തിനും മൂല്യങ്ങൾക്കും വേണ്ടി നിലകൊള്ളണോ എന്ന വലിയ ചോദ്യത്തിന് മുന്നിൽ പകച്ചുനിൽക്കുകയാണ് അമേരിക്കൻ സർവ്വകലാശാലകൾ. ഈ പോരാട്ടത്തിന്റെ ഫലം, അമേരിക്കയുടെ മാത്രമല്ല, ലോകത്തിന്റെ തന്നെ വിജ്ഞാന ഭാവിയെ നിർണ്ണയിക്കുന്ന ഒന്നായിരിക്കും.










