ഷാർജ: ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ചരിത്രംകുറിച്ച് യുഎഇ ക്രിക്കറ്റ് ടീം. 206 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഉയർത്തി വെല്ലുവിളിച്ച ബംഗ്ലദേശിനെ രണ്ടു വിക്കറ്റിനാണ് യുഎഇ തകർത്തത്. ഒരു പന്തും രണ്ടു വിക്കറ്റും ബാക്കിനിർത്തിയാണ് യുഎഇ ബംഗ്ലദേശ് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടന്നത്. ബംഗ്ലദേശിനെതിരെ ഏതൊരു ഫോർമാറ്റിലുമായി യുഎഇയുടെ ആദ്യ വിജയം കൂടിയാണിത്.
അതേസമയം, ആദ്യം രണ്ടു മത്സരങ്ങൾ മാത്രം നിശ്ചയിച്ചിരുന്ന പരമ്പരയിൽ മൂന്നാമത് ഒരു മത്സരം കൂടി ഉൾപ്പെടുത്തി. നിലവിൽ ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് 1–1ന് സമനില പാലിക്കുകയാണ്. ആദ്യ മത്സരം ബംഗ്ലദേശ് 27 റൺസിനാണ് ജയിച്ചത്. പരമ്പരയിൽ കൂട്ടിച്ചേർത്ത നിർണായകമായ മൂന്നാം മത്സരം മെയ് 21ന് നടക്കും.
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 205 റൺസെടുത്തത്. അർധസെഞ്ചറി നേടിയ ഓപ്പണർ തൻസിദ് ഹസനാണ് അവരുടെ ടോപ് സ്കോറർ. 33 പന്തിൽ എട്ടു ഫോറും മൂന്നു സിക്സും സഹിതമാണ് ഹസൻ 59 റൺസെടുത്തത്.
ക്യാപ്റ്റൻ ലിട്ടൻ ദാസ് (32 പന്തിൽ 40), തൗഹിദ് ഹൃദോയ് (24 പന്തിൽ 45), നജ്മുൽ ഷാന്റോ (19 പന്തിൽ 27), ജാകർ അലി (ആറു പന്തിൽ 18) എന്നിവരും മികച്ച ഇന്നിങ്സുകളുമായി ബംഗ്ലദേശ് സ്കോറിന് കരുത്തുപകർന്നു. ഷമീം ഹുസൈൻ (അഞ്ച് പന്തിൽ ആറ്), റിഷാദ് ഹുസൈൻ (രണ്ടു പന്തിൽ രണ്ട്) എന്നിവർ പുറത്താകാതെ നിന്നു. യുഎഇയ്‌ക്കായി ജവാദുല്ല നാല് ഓവറിൽ 45 റൺസ് വഴങ്ങി മൂന്നും സാഗിർ ഖാൻ നാല് ഓവറിൽ 36 റൺസ് വഴങ്ങി രണ്ടും വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ തകർത്തടിച്ച് അർധസെഞ്ചറി കുറിച്ച ഓപ്പണർ കൂടിയായ ക്യാപ്റ്റൻ മുഹമ്മദ് വസീമാണ് യുഎഇ വിജയത്തിന് അടിത്തറയിട്ടത്. വസീം 42 പന്തിൽ ഒൻപതു ഫോറും അഞ്ച് സിക്സും സഹിതം 82 റൺസെടുത്തു. സഹ ഓപ്പണർ മുഹമ്മദ് സൊഹൈബ് 34 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 38 റൺസെടുത്തു. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 61 പന്തിൽ 107 റൺസെടുത്ത് വിജയത്തിന് അടിത്തറയിട്ടു.
ഇവർക്കു ശേഷം ആസിഫ് ഖാൻ (12 പന്തിൽ 19), അലിഷാൻ ഷറഫു (ഒൻപതു പന്തിൽ 13), ധ്രുവ് പരാഷർ (ഏഴു പന്തിൽ 11), ഹൈദർ അലി (ആറു പന്തിൽ പുറത്താകാതെ 15) എന്നിവർ ചേർന്നാണ് യുഎഇയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചത്. മൂന്നു വിക്കറ്റ് ബാക്കിനിൽക്കെ അവസാന 11 പന്തിൽ വിജയത്തിലേക്ക് 29 റൺസാണ് യുഎഇയ്ക്ക് വേണ്ടിയിരുന്നത്. ധ്രുവ് പരാഷറും ഹൈദർ അലിയും ചേർന്നാണ് അസാധ്യമെന്നു തോന്നിച്ച ഈ ലക്ഷ്യത്തിലേക്ക് ബംഗ്ലദേശിനെ കൈപിടിച്ചത്. തൻസിം ഹസൻ എറിഞ്ഞ അവസാന ഓവറിൽ മൂന്നു വിക്കറ്റ് ബാക്കിനിൽക്കെ യുഎഇയ്ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 12 റൺസാണ്. ഒരു വിക്കറ്റ് നഷ്ടമാക്കിയെങ്കിലും യുഎഇ ഒരു പന്തു ബാക്കിനിർത്തി വിജയത്തിലെത്തി.






