മലപ്പുറം:പെരുമണ്ണ ക്ലാരിയിൽ യുഡിഎഫ് ചർച്ച പരാജയം. മൂന്നുതവണ പഞ്ചായത്ത് തലത്തിലും,ഒരു തവണ നിയോജക മണ്ഡലതലത്തിലും,ഒരു തവണ ജില്ലാതലത്തിലും നടന്നിട്ടും സീറ്റ് തീരുമാനിക്കാൻ കഴിയാതെ പിരിഞ്ഞു. മുസ്ലിം ലീഗിനകത്തെ ഇരു വിഭാഗങ്ങൾ തമ്മിലുള്ള വിഭാഗീയതയാണ് കോൺഗ്രസിന് സീറ്റ് നൽകാൻ കഴിയാത്തതെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ ആരോപണം.
പലതവണ യോഗങ്ങൾ ചേർന്നെങ്കിലും ലീഗിന്റെ ഇരു വിഭാഗങ്ങളിലെ വിഭാഗീയത പറഞ്ഞു തീർക്കാൻ ലീഗ് നേതൃത്വത്തിന് സാധിച്ചിരുന്നില്ല. കഴിഞ്ഞ തവണ കോൺഗ്രസ് അഞ്ചു സീറ്റിലാണ് മത്സരിച്ചത്. എന്നാൽ ഇത്തവണ രണ്ടു വാർഡുകൾ വർദ്ധിച്ചിട്ടും മുസ്ലിം ലീഗിന് അകത്തെ പ്രശ്നങ്ങൾ കണക്കിലെടുത്ത് അധികരിച്ച സീറ്റ് കോൺഗ്രസ് മുസ്ലിം ലീഗിന് വിട്ടു നൽകിയിരുന്നു.
അതിന് ശേഷവും ലീഗിനകത്ത് വിഭാഗീയത അവസാനിക്കാതെ വന്നപ്പോൾ സീറ്റ് ചർച്ച യുഡിഎഫ് നിയോജക മണ്ഡല കമ്മിറ്റിക്കും, അതിനുശേഷം ജില്ലാ കമ്മിറ്റിക്കും തീരുമാനത്തിനായി വിടുകയായിരുന്നു. എന്നാൽ കഴിഞ്ഞദിവസം ജില്ല യുഡിഎഫ് കമ്മിറ്റിക്ക് കീഴിൽ നടന്ന ചർച്ചയും പരാജയപ്പെട്ടു ഇതോടെ 18 വാർഡിലും മുസ്ലിം ലീഗ് മത്സരിക്കട്ടെ എന്നിട്ടെങ്കിലും ലീഗിലെ വിഭാഗീയത തീരട്ടെ എന്ന് ആരോപിച്ചു കോൺഗ്രസ് നേതാക്കൾ യോഗത്തിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു.



