ഹരിയാണ: ഗുരുഗ്രാമിൽ നിർമാണത്തിലിരുന്ന മതിൽ തകർന്നുവീണ് ഏഴുപേർ മരിച്ചു. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഗുരുഗ്രാമിലെ സിദ്ധ്രാവലിയിലുള്ള സിഗ്നേചർ ഗ്ലോബൽ സൊസൈറ്റിയിൽ തിങ്കളാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്.
വൻ ശബ്ദത്തോടെയാണ് നിർമാണ സ്ഥലത്തെ മതിൽ തകർന്നുവീണത്. സംഭവസമയത്ത് ഏകദേശം 15 തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയി. വിവരം ലഭിച്ചതോടെ പൊലീസും ജില്ലാ ഭരണകൂടവും സംസ്ഥാന ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
യന്ത്രങ്ങളുടെ സഹായത്തോടെ അവശിഷ്ടങ്ങൾ നീക്കം ചെയ്താണ് തൊഴിലാളികളെ പുറത്തെടുത്തത്. ഏകദേശം ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഏഴുപേരുടെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ നാല് പേരുടെ നില ഇപ്പോഴും ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിർമാണ സ്ഥലത്തെ മണ്ണിടിച്ചിലാണ് മതിൽ തകർന്നുവീഴാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം.
സംഭവത്തെ തുടർന്ന് നിർമാണ കമ്പനിക്കെതിരേ മരിച്ചവരുടെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവസ്ഥലത്തെത്തിയ ബന്ധുക്കളെ കാണാൻ കമ്പനി അധികൃതർ തയ്യാറായില്ലെന്നും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണെന്നും അവർ ആരോപിച്ചു. നിർമാണ ചുമതലയുള്ള ഉദ്യോഗസ്ഥർ നേരിട്ട് എത്തി വിശദീകരണം നൽകണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
മരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങൾ സർക്കാർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.






