വനംമന്ത്രിയുടെ തൊലിക്കട്ടിയുടെ കാര്യത്തിൽ സമ്മതിക്കണം. ഈ കണ്ട മൃഗങ്ങൾ ഒക്കെ കാടിറങ്ങി നാട്ടിൽ വന്നു സാധാരണക്കാരനെ കൊല്ലുമ്പോൾ അതിന്റെ യാതൊരു ഉത്തരവാദിത്വബോധവും നമ്മുടെ മന്ത്രിപുങ്കനിൽ കാണാനില്ല. പുള്ളിക്കാരൻ വയനാട്ടിൽ ആന ചവിട്ടി ആളു മരിക്കുമ്പോൾ, കോഴിക്കോട് പാട്ടുപാടി രസിക്കുന്നത് നാം കണ്ടതാണ്. കേരളത്തിൽ ഒറ്റയാഴ്ചക്കിടെ നാല് പേരെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. ഏറ്റവും അവസാനം അട്ടമലയിലെ ബാലനെ കാട്ടാന ആക്രമിച്ചുകൊന്ന വാർത്ത വന്നതിന് ശേഷവും കാട്ടാന ആക്രമണത്തിൻ്റെ മൂന്ന് വാർത്തകൾ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പുറത്തുവന്നു.
ആനയും പുലിയും കടുവയും കാട്ടുപോത്തുമടക്കം ജനവാസമേഖലകളിലിറങ്ങി മനുഷ്യരെ കൊല്ലുന്ന വാർത്തകൾ കേരളത്തിൽ പുതുമയല്ലാത്ത കാര്യമായി മാറിയിരിക്കുകയാണ്. ഒടുവിലത്തെ കാട്ടാനയാക്രമണം റിപ്പോർട്ട് ചെയ്‌തത് മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ബാധിത മേഖലയോട് ചേർന്ന അട്ടമലയിലാണ്. ഇരുപത്തിയേഴുകാരനായ ബാലനെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. പ്ലാന്റേഷനില്‍ സാധാരണ പോകുന്ന വഴിയില്‍ നിന്ന് മാറി മറ്റൊരു വഴിയില്‍ കൂടി പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. നിരന്തരം കാട്ടാനയുടെ ശല്യമുള്ള പ്രദേശമാണിത്.
കഴിഞ്ഞ ദിവസമാണ് ഇടുക്കി പെരുവന്താനം സ്വദേശിയായ നാൽപ്പത്തഞ്ചുകാരി സോഫിയ ഇസ്‌മായിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്. കൊമ്പൻപാറ ടിആർ ആൻഡ് ടീ എസ്റ്റേറ്റിൽ വച്ചാണ് ആക്രമണം നടന്നത്. ഇടുക്കിയുടെ ഹൈറേഞ്ച് മേഖലയിലെല്ലാം ഇതുവരെയില്ലാത്ത തരത്തിലുള്ള കാട്ടാന ഭീതിയിലാണ്. ജനവാസമേഖലയിലേക്ക് കാട്ടാനകൾ കൂട്ടമായി എത്തുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. കാട്ടാന ആക്രമണത്തിൽ പോയ വർഷം ഏറ്റവും കൂടുതൽ മരണം നടന്ന ജില്ല കൂടിയാണ് ഇടുക്കി. ഒരു വർഷം മാത്രം ഏഴുപേരുടെ ജീവനാണ് കാട്ടാനക്കലിയിൽ പൊലിഞ്ഞത്.






