വാഷിങ്ടൺ: ഇറാന്റെ സൈനിക ശക്തി ഇപ്പോഴും ഗണ്യമായി നിലനിൽക്കുന്നുവെന്ന വിലയിരുത്തലുമായി യുഎസ് പ്രതിരോധ ആസ്ഥാനം പെന്റഗണിന്റെ രഹസ്യാന്വേഷണ വിഭാഗം രംഗത്ത്. ഇറാൻ സൈനികമായി ദുർബലമായെന്ന യുഎസ് ഭരണകൂടത്തിന്റെ അവകാശവാദങ്ങൾക്കിടെ വന്ന ഈ റിപ്പോർട്ട് ശ്രദ്ധേയമാണ്.
ആയിരക്കണക്കിന് മിസൈലുകളും ഡ്രോണുകളും ഉൾപ്പെടെ ശക്തമായ ആയുധ ശേഷി ഇറാൻ ഇപ്പോഴും നിലനിർത്തുന്നുവെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രാദേശിക ശക്തിയായി ഇറാൻ തുടർന്നും നിലകൊള്ളുന്നുവെന്നും വിലയിരുത്തൽ പറയുന്നു.
ഈ സാഹചര്യത്തിലാണ് വെടിനിർത്തൽ കരാർ നീട്ടാനുള്ള തീരുമാനമെടുത്തതെന്ന സൂചനകളും പുറത്ത് വരുന്നു. എന്നാൽ ചർച്ചകൾക്ക് മധ്യസ്ഥം വഹിക്കുന്ന പാകിസ്താന്റെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനം എന്ന നിലപാടിലാണ് യുഎസ്. അതേസമയം വെടിനിർത്തൽ നീട്ടാൻ തങ്ങൾ അഭ്യർത്ഥിച്ചിട്ടില്ലെന്നും, ഏത് ഭീഷണിക്കും ഉടൻ മറുപടി നൽകാൻ തയ്യാറാണെന്നും ഇറാൻ അറിയിച്ചു.
ഇതിനിടെ ടെഹ്റാനിൽ നടന്ന റാലിയിൽ ബാലിസ്റ്റിക് മിസൈൽ പ്രദർശനവും നടത്തി. വെടിനിർത്തൽ കാലാവധി അവസാനിക്കാനിരിക്കെ തലസ്ഥാനത്ത് വലിയ ജനക്കൂട്ടം കൂടി. ഖോറാംഷഹർ-4 മധ്യദൂര ബാലിസ്റ്റിക് മിസൈലാണ് പ്രദർശിപ്പിച്ചതെന്നാണ് റിപ്പോർട്ട്. മറ്റു നഗരങ്ങളിലുമുണ്ടായ റാലികളിൽ റോക്കറ്റുകൾ പ്രദർശിപ്പിച്ചതായി ഇറാനിയൻ മാധ്യമങ്ങൾ അറിയിച്ചു.




