ആലപ്പുഴ: സംസ്ഥാനത്ത് ഇടതുപക്ഷത്തിന് ഉണ്ടായ തിരിച്ചടിക്കിടെ പ്രതികരണവുമായി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാർ. പരാജയങ്ങൾ നൽകുന്ന പാഠങ്ങൾ ഭാവിയിലെ വലിയ വിജയങ്ങൾക്ക് വഴിയൊരുക്കുമെന്ന് പറഞ്ഞ അദ്ദേഹം, ഇത്തരം തോൽവികൾ സ്വയംപരിശോധനയ്ക്കും തിരുത്തലുകൾക്കുമുള്ള അവസരങ്ങളാണെന്ന് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ജനഹിതം തിരിച്ചറിയാനും കൂടുതൽ ശക്തമായി പ്രവർത്തിക്കാനും പാർട്ടിക്ക് സാധിക്കട്ടെയെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
വിജയിച്ച സ്ഥാനാർത്ഥികൾക്ക് അഭിനന്ദനം നേർന്ന അരുൺകുമാർ, പരിസ്ഥിതി സംരക്ഷണവും സാമൂഹിക സൗഹൃദവും മുൻനിർത്തിയുള്ള വികസനമാണ് സംസ്ഥാനത്തിന് ആവശ്യമെന്നും അഭിപ്രായപ്പെട്ടു.
ഇതിനിടെ അമ്പലപ്പുഴയിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചതിന് പിന്നാലെ ജി. സുധാകരനും ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചവർക്കുള്ള മറുപടിയാണ് ഈ വിജയം എന്നാണ് അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. സിപിഎം കുറച്ച് പേരുടെ നിയന്ത്രണത്തിലുള്ള പാർട്ടിയാണെന്ന് കരുതിയവർക്കും ഇതിലൂടെ മറുപടി ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച തനിക്ക് കോൺഗ്രസിന്റെ പിന്തുണ നിർണായകമായിരുന്നുവെന്നും, മുസ്ലിം ലീഗടക്കമുള്ള ഘടകങ്ങൾ നൽകിയ പിന്തുണയും വിജയത്തിൽ പങ്കുവഹിച്ചുവെന്നും സുധാകരൻ വ്യക്തമാക്കി. കോൺഗ്രസ് പ്രവർത്തകരാണ് പ്രചാരണ പ്രവർത്തനങ്ങൾ നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സിപിഎമ്മിനെതിരെ കടുത്ത വിമർശനവും സുധാകരൻ ഉയർത്തി. പാർട്ടി പ്രവർത്തകരെ നിയന്ത്രിക്കാൻ ആരുമില്ലെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. മുഖ്യമന്ത്രി തന്നെ അപമാനകരമായ പരാമർശം നടത്തിയെന്നും, പാർട്ടിയുടെ നിലവിലെ നിലപാടുകളെ അദ്ദേഹം വിമർശിച്ചു.




