കൊച്ചി: റാപ്പർ വേടനെ വനം വകുപ്പ് ഉദ്യോഗസ്ഥർ രണ്ട് ദിവസത്തേയ്ക്ക് കസ്റ്റഡിയിലെടുത്തു. ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് വനം വകുപ്പ് കേസെടുത്തത്. വേടൻ ധരിച്ചിരുന്ന മാലയിലെ പുലിപ്പല്ല് യഥാർത്ഥമാണെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായതോടെയാണ് നടപടി സ്വീകരിച്ചത്.
വേട്ട, വന വിഭവങ്ങൾ അനധികൃതമായി കൈവശം വെയ്ക്കല്‍ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വേടനെതിരെ കേസെടുത്തത്. ഇതിൽ വേട്ട ജാമ്യമില്ല കുറ്റമാണ്. എന്നാല്‍ വേട്ടയിൽ പങ്കില്ലെന്ന് തെളിഞ്ഞാല്‍ ഈ വകുപ്പ് ഒഴിവാക്കും. യഥാർത്ഥ പല്ല് ആണോ എന്നറിയാതെയാണ് കൈവശം വയ്ക്കുന്നതെങ്കിൽ പോലും അത് കുറ്റകരമാണെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്. വേദന രണ്ടു ദിവസത്തേക്ക് വനം വകുപ്പ് കസ്റ്റഡിയിൽ വിട്ടു. ഉച്ചയോടെ വേടനെ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്.
അതേസമയം താന്‍ ഒരു രാസലഹരി ഉപയോഗിച്ചിട്ടില്ലെന്നും വലിക്കുകയും കുടിക്കുകയുമൊക്കെ ചെയ്യുന്ന ആളാണെന്ന് എല്ലാവർക്കും അറിയാവുന്നതാണെന്നും കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോൾ വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ പുലി പല്ല് നൽകിയത് ശ്രീലങ്കൻ വംശജനായ രഞ്ജിത്ത് കുമ്പിടി എന്നയാളാണെന്നും അത് യഥാർത്ഥ പല്ല് ആണോ എന്ന് അന്നും ഇന്നും അറിയില്ലെന്നും വേടൻ അധികൃതരോട് പറഞ്ഞു. ആരാധകനായ രഞ്ജിത്ത് ശ്രീലങ്കൻ വംശജനാണെന്നും പിന്നീട് യുകെയിലേക്കോ ഫ്രാൻസിലേക്കോ കുടിയേറിയതാണെന്ന് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ ആർ.അതീഷ് പറഞ്ഞു. രഞ്ജിത്തിനെ ബന്ധപ്പെടാൻ വനംവകുപ്പ് അധികൃതർ ശ്രമിക്കുകയാണ്.






