കൊച്ചി: പിഎം ശ്രീ പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിൽ സിപിഐയെ പരിഹസിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാനാണ് സിപിഐ എതിർപ്പ് പ്രകടിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. “മുഖ്യമന്ത്രി കണ്ട് സംസാരിച്ചാൽ സിപിഐയുടെ എല്ലാ പ്രശ്നങ്ങളും അവിടെത്തീരും” എന്നും വെള്ളാപ്പള്ളി പരാമർശിച്ചു. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഷ്ട്രീയനാടകമാണ് നടക്കുന്നതെന്നും, കേന്ദ്രവുമായി ചർച്ച ചെയ്ത് പലതും നേടുമ്പോൾ അതിനെ അന്തർധാരയെന്ന് വിളിക്കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “അത് പ്രായോഗിക ബുദ്ധിയാണ്, ആ ബുദ്ധി ഉപയോഗിച്ച് സർക്കാർ പണം വാങ്ങട്ടെ,” എന്നും പറഞ്ഞു.
അതേസമയം, ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ. “രാഷ്ട്രീയത്തിൽ ഇടം കിട്ടാത്തവർക്ക് അവസരം നൽകുന്ന കേന്ദ്രമായി ദേവസ്വം ബോർഡ് മാറിയിരിക്കുന്നു, ബോർഡുകളെയെല്ലാം പിരിച്ചുവിടണം,” എന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുടെ ഭൂമിയും സ്വർണവും അടക്കമുള്ള സ്വത്തുക്കൾ പരിശോധിച്ചാൽ വ്യാപകമായ അപഹരണം നടന്നിട്ടുണ്ടെന്ന് വ്യക്തമായേക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. “ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അഴിമതിയുടെ ശൃംഖല പ്രവർത്തിക്കുന്നു, ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിട്ട് കാര്യമില്ല, ഐഎഎസുകാരുടെ മേൽനോട്ടത്തിൽ പുതിയ സംവിധാനം കൊണ്ടുവരണം” എന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.










