കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മൈക്രോഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വിജിലൻസ് സംഘം ചോദ്യം ചെയ്തു. ക്രൈം ബ്രാഞ്ച് എസ്പി എസ്. ശശിധരൻ നേതൃത്വം നൽകിയ സംഘമാണ് ബുധനാഴ്ച കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി മൊഴിയെടുത്തത്.
കേസിന്റെ അന്വേഷണം വേഗത്തിലാക്കണമെന്ന് കേരള ഹൈക്കോടതി കഴിഞ്ഞ ജൂലൈയിൽ നിർദേശം നൽകിയിരുന്നു. അന്ന് വിജിലൻസ് എസ്പിയായിരുന്ന എസ്. ശശിധരൻ തന്നെ അന്വേഷണം തുടരണം എന്നും കോടതി ഉത്തരവിട്ടിരുന്നു. വെള്ളാപ്പള്ളി ഉൾപ്പെടെ അഞ്ച് പേരെയാണ് കേസിൽ പ്രതിചേർത്തിരിക്കുന്നത്.
2016-ൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയെത്തുടർന്നാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നാക്ക വികസന കോർപ്പറേഷൻ മുൻ എംഡി നജീബ്, നിലവിലെ എംഡി ദിലീപ് കുമാർ, മൈക്രോഫിനാൻസ് ചീഫ് കോർഡിനേറ്റർ കെ.കെ. മഹേശൻ, എസ്എൻഡിപി യൂണിയൻ നേതാവ് ഡോ. എം.എൻ. സോമൻ എന്നിവരെയും എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മൈക്രോഫിനാൻസ് പദ്ധതിയിൽ ഏകദേശം 15 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടന്നുവെന്നാണ് പരാതിയിലെ ആരോപണം. 2003 മുതൽ 2015 വരെയുള്ള കാലയളവിൽ സ്വാശ്രയ സംഘങ്ങൾക്ക് നൽകാൻ പിന്നാക്ക വികസന കോർപ്പറേഷൻ മുഖേന എടുത്ത വായ്പയിൽ സാമ്പത്തിക തിരിമറിയും ഗൂഢാലോചനയും നടത്തിയെന്നാരോപിക്കുന്നു. കുറഞ്ഞ പലിശയ്ക്ക് ലഭിച്ച വായ്പ ഉയർന്ന പലിശയ്ക്ക് വിതരണം ചെയ്‌തതും, ഇല്ലാത്ത ആളുകളുടെ പേരിൽ പോലും വായ്പ അനുവദിച്ചതുമാണ് പ്രധാന ആരോപണങ്ങൾ.




