കൊച്ചി: പെരുമ്പാവൂർ–മൂവാറ്റുപുഴ റോഡിന്റെ ഇരു വശങ്ങളിലുമുള്ള ഓടകളിൽ നിന്നുള്ള മലിനജലം സ്വകാര്യ വ്യക്തിയുടെ വസ്തുവിലേക്ക് ഒഴുക്കിവിട്ട സംഭവത്തിൽ സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്യാൻ പെരുമ്പാവൂർ മുൻസിഫ് കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് ലംഘിച്ചതിനെ തുടർന്നുള്ള കോടതിയലക്ഷ്യ നടപടികളുടെ ഭാഗമായാണ് നടപടി.
2010ൽ നടന്ന സംഭവമാണ് കേസിന് ആസ്പദം. റോഡിന്റെ ഇരുവശങ്ങളിലെ ഓടകളിൽ നിന്നുള്ള മലിനജലം, പുല്ലുവഴി പികെവി സ്മാരക ട്രസ്റ്റിന്റെയും വില്ലേജ് ഓഫീസിന്റെയും ഇടയിലുള്ള സർക്കാർ സ്ഥലത്തിലൂടെ പുതിയ ഓട നിർമ്മിച്ച് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലേക്ക് ഒഴുക്കിയതിനെതിരെയാണ് ഭൂമിയുടമ കോടതിയെ സമീപിച്ചത്.
സർക്കാർ, മൂവാറ്റുപുഴ കെഎസ്ടിപി, പിഡബ്ല്യുഡി റോഡ് സബ് ഡിവിഷനുകൾ എന്നിവരെ പ്രതികളാക്കിയാണ് ഹർജി നൽകിയത്. തുടർന്ന് മലിനജലം ഒഴുക്കുന്നത് തടയാൻ കോടതി ഉത്തരവിട്ടിരുന്നു. ഈ വിധി സബ് കോടതിയും ഹൈക്കോടതിയും ശരിവെച്ചിരുന്നു.
എന്നാൽ കോടതി നിർദ്ദേശം ലംഘിച്ച് വീണ്ടും മലിനജലം ഒഴുക്കിയതായി കണ്ടെത്തിയതിനെ തുടർന്ന് 2025ൽ ഹർജിക്കാരി വീണ്ടും കോടതിയെ സമീപിച്ചു. അഭിഭാഷക കമ്മിഷന്റെ പരിശോധനയിൽ കോടതി ഉത്തരവ് ലംഘിക്കപ്പെട്ടതായി സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇപ്പോഴത്തെ നടപടി.
തുടർന്ന് സർക്കാർ വക വാഹനങ്ങൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടു. പെരുമ്പാവൂർ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും വാഹനങ്ങൾ ജപ്തി ചെയ്യാനാണ് നിർദേശം. വാഹനങ്ങൾ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ആവശ്യമായതിനാൽ നടപടി ഒഴിവാക്കണമെന്ന് സർക്കാർ വാദിച്ചെങ്കിലും കോടതി അത് തള്ളി.
ജനങ്ങളുടെ സ്വത്തും അവകാശങ്ങളും സംരക്ഷിക്കേണ്ട സർക്കാർ തന്നെ നിയമ വ്യവസ്ഥയെ ലംഘിച്ച് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലേക്ക് മലിനജലം ഒഴുക്കിവിടുന്നത് ഗൗരവകരമാണെന്ന് കോടതി നിരീക്ഷിച്ചു.
ഹർജിക്കാരിക്ക് വേണ്ടി അഡ്വ. ടി.വി. എൽദോ ഹാജരായി.






