കണ്ണൂർ: ആരോഗ്യമന്ത്രി വീണ ജോർജിനെതിരായ അതിക്രമവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ അഞ്ച് കെഎസ്‌യു പ്രവർത്തകരെ റിമാൻഡ് ചെയ്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്നലെ രാത്രി ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയായിരുന്നു. കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, അഹമ്മദ് യാസീൻ, സി.എച്ച്. മുബാസ്, വി.വി. അക്ഷയ്, ബിതുൽ ബാലൻ എന്നിവരാണ് റിമാൻഡിലായത്. ‘കൊല്ലെടാ’ എന്ന് ആക്രോശിച്ച് ആയുധം ഉപയോഗിച്ച് മന്ത്രിയുടെ കഴുത്തിൽ പരിക്കേൽപ്പിച്ചതായി കേസിൽ പറയുന്നു. അറസ്റ്റ് ചെയ്ത പ്രവർത്തകരെ കണ്ണൂർ ടൗൺ പൊലീസ് പിന്നീട് റെയിൽവേ പൊലീസിന് കൈമാറി.
അതേസമയം, എകെജി ആശുപത്രിക്ക് മുന്നിൽ കരിങ്കൊടി കാണിച്ച ആറു യൂത്ത് ലീഗ് പ്രവർത്തകരെയും റിമാൻഡ് ചെയ്തു. മന്ത്രിയുടെ വാഹനത്തിന് മുന്നിലെ ഫ്ലാഗ് പോസ്റ്റ് നശിപ്പിച്ചതുൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. ഷിനാജ്, ട്രഷറർ ഷബീർ എടയന്നൂർ, സെക്രട്ടറി അഷ്കർ കണ്ണാടിപറമ്പ, ജാബിർ, നിസാം, നിഹാൽ ഇരിക്കൂർ എന്നിവരാണ് റിമാൻഡിലായത്.
ആക്രമണത്തിൽ പരിക്കേറ്റ വീണ ജോർജ്നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കൂടുതൽ പരിശോധനകൾക്കായി കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. രാത്രി 10 മണിയോടെ ആശുപത്രിയിലെത്തിച്ച മന്ത്രിക്ക് ഇന്ന് വിദഗ്ധ പരിശോധനകൾ നടത്തും. കഴുത്തിലെ ക്ഷതം പരിശോധിക്കുന്നതിനായി എംആർഐ സ്കാനിംഗ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്താനും ആവശ്യമായ ചികിത്സ നൽകാനും മെഡിക്കൽ ബോർഡ് തീരുമാനിച്ചിട്ടുണ്ട്.
കെഎസ്‌യു പ്രവർത്തകർ കഴുത്തിൽ ഇടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തുവെന്നാണ് മന്ത്രിയുടെ പരാതി. ശക്തമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് കൂടുതൽ പരിശോധനകൾക്കായി മാറ്റുകയായിരുന്നു.









