തൃശ്ശൂർ: ചെക്ക് റിപ്പബ്ലിക്കിലേക്ക് വർക്കു വിസ വാഗ്ദാനത്തിൽ 2,77,000 രൂപ തട്ടിപ്പ് നടത്തിയ കേസിൽ മാടക്കത്തറ പുല്ലാനിക്കാട് സ്വദേശി പ്രശോഭ് പിടിയിൽ. ലുക്കൗട്ട് സർക്കുലർ പ്രകാരം മുംബൈ എയർപോർട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചാലക്കുടി പോട്ട സ്വദേശിനി കളപുരക്കൽ വീട്ടിൽ ജീന എന്നയാളെയാണ് പല തവണകളായി യു പി ഐ ട്രാൻസാക്ഷൻ വഴി പണം തട്ടിയെടുത്തത്.
ഒളിവിൽ കഴിഞ്ഞിരുന്ന പ്രശോഭ് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ ലുക്കൗട്ട് സർക്കുലർ പ്രകാരം എമിഗ്രേഷൻ ഉദ്യോഗസ്ഥർ പ്രശോഭിനെ തടഞ്ഞ് വെയ്ക്കുകയും വിവരം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയെ അറിയിക്കുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മുബൈയിലെത്തി പ്രശോഭിനെ അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രശോഭ് വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനുകളിൽ രണ്ട് തട്ടിപ്പ്ക്കേസുകളിലെ പ്രതിയാണ്.ചാലക്കുടി പോലീസ് സ്റ്റേഷൻ ജി എസ് ഐ ഷാജു, ജി എസ് സി പി ഒ ബിനു പി ബി എന്നിവരാണ് ബോംബൈയിൽ ചെന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.










