കോഴിക്കോട്: ഫറോക്ക് നഗരസഭയിലെ 24-ാം ഡിവിഷനിലെ അന്തിമ വോട്ടർപട്ടികയിൽ കൂട്ടത്തോടെ കൃത്രിമം നടത്താൻ ശ്രമിച്ചെന്നാരോപിച്ച് സിപിഐ എം നേതാവ് കലക്ടർക്ക് പരാതി . സിപിഐഎം പെരുമുഖം ലോക്കൽ കമ്മിറ്റി അംഗം എൻ രാജീവനാണ് കലക്ടർക്ക് പരാതി നൽകിയത്.
ഡിവിഷനു പുറത്തുനിന്നുള്ള വോട്ടുകൾ കൂട്ടത്തോടെ ഉൾപ്പെടുത്തി അന്തിമ വോട്ടർ പട്ടികയിൽ കൃത്രിമം നടത്താനുള്ള യുഡിഎഫ് നീക്കത്തിന് നഗരസഭയിലെ ഒരു വിഭാഗം ജീവനക്കാർ ഒത്താശ ചെയ്തുവെന്നാണ് പരാതിയിൽ പ്രധാനമായും ആരോപിക്കുന്നത്. നിയമവിരുദ്ധമായി ചേർത്ത വോട്ടുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ പരാതികൾ നഗരസഭാ കാര്യാലയത്തിൽ നിന്നും ജീവനക്കാർ മനഃപൂർവം നീക്കം ചെയ്തതായും പരാതിയിലുണ്ട്.
പരാതികൾ ഓഫീസ് രേഖകളിൽ നിന്നും നീക്കാൻ സഹായിച്ച ജീവനക്കാർക്കെതിരെ കർശന നടപടി വേണമെന്നാണ് എൽഡിഎഫിന്റെ ആവശ്യം. എൽഡിഎഫ് പരാതി നൽകിയതിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ ഓഫീസിൽ ലഭ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി. ഫറോക്ക് നഗരസഭയിൽ യുഡിഎഫ്, ഒരു വിഭാഗം ജീവനക്കാരുടെ സഹായത്തോടെ പല ഡിവിഷനുകളിലും മറ്റ് ഡിവിഷനുകളിലെ വോട്ടർമാരെ കൂട്ടത്തോടെ ഉൾപ്പെടുത്തിയതായി നേരത്തെയും പരാതികൾ ഉയർന്നിരുന്നു. സംഭവത്തിൽ നഗരസഭാ സെക്രട്ടറി ജില്ലാ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.






