കോഴിക്കോട്: പി.എ മുഹമ്മദ് റിയാസ് എംഎല്‍എ ഉള്‍പ്പെട്ട ഹവാല ഇടപാടിന്റെ കോര്‍ ഗ്രൂപ്പെന്ന് ഇഡി വിശേഷിപ്പിച്ച ‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ വാട്സാപ്പ് ഗ്രൂപ്പിലെ ചാറ്റുകള്‍ പുറത്തുവിട്ട് അംഗങ്ങൾ. വീഡിയോ രൂപത്തിലാണ് ചാറ്റുകള്‍ പുറത്തുവിട്ടത്. ജൂണ്‍ മുതലുള്ളതാണ് ചാറ്റുകള്‍. ഹവാല ഇടപാട് നടന്നു എന്ന് ഇഡി പറയുന്ന കാലത്തെ ചാറ്റുകളിൽ പക്ഷേ ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇല്ല.
‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ എന്ന പേരില്‍ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും ഈ ഗ്രൂപ്പ് വഴിയാണ് ഹവാല ഇടപാടുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത് എന്നുമാണ് ഇഡി പറഞ്ഞിരുന്നത്. എന്നാല്‍, ‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ എന്ന ഗ്രൂപ്പ് അത്തരത്തിലുള്ള ഒരു ഗ്രൂപ്പ് അല്ലെന്നും പൊതു ഗ്രൂപ്പാണെന്നും അംഗങ്ങള്‍ പറയുന്നു. സിപിഎമ്മിന്റെ നിരവധി പ്രവര്‍ത്തകരുള്ള ഒരു ഗ്രൂപ്പാണിത്. 2024 ജൂണ്‍ 17 മുതല്‍ ഉള്ള ചാറ്റുകളാണ് ഒരു വീഡിയോ രൂപത്തില്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട നിരവധി പരിപാടികള്‍, മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പലതരത്തിലുള്ള പരിപാടികള്‍, ബേപ്പൂര്‍ ഫെസ്റ്റ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ തുടങ്ങിയവയുടെ പോസ്റ്ററുകളാണ് ഈ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തിട്ടുള്ളത്.
ഹവാല ഓപ്പറേഷനുകള്‍ക്കായി പ്രത്യേക വാട്‌സ്ആപ്പ് ഗ്രൂപ്പ് തയാറാക്കിയെന്നായിരുന്നു ഇഡി റിപ്പോർട്ടിൽ പറയുന്നത്. വി.പി ഫൈജാസ്, ഷൈജല്‍ കെ.യു എന്നിവര്‍ ഉള്‍പ്പടെ 16 അംഗങ്ങളാണ് ഗ്രൂപ്പിലുണ്ടായിരുന്നത്. മിനിസ്റ്റര്‍ റിയാസ് എന്ന് സേവ് ചെയ്ത നമ്പറും ഗ്രൂപ്പിലുണ്ടായിരുന്നെന്നും ‘DXB Subair Koduvally Hawa’ എന്ന നമ്പറിലേക്ക് നടത്തിയ ചാറ്റുകള്‍ തെളിവായുണ്ടെന്നുമാണ് ഇഡി പറഞ്ഞത്. ഹവാല ഇടപാടിന്റെ അന്താരാഷ്ട്ര മോഡലാണിതെന്നും ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു.


