ഗർവ: ഭർത്താവിനെ കീടനാശിനി കലർത്തിയ കോഴിക്കറി കൊടുത്ത് കൊന്ന് ഭാര്യ. ജാർഖണ്ഡിലെ ഗർവ ജില്ലയിലെ ബാഹോഖുദാർ ഗ്രാമത്തിലാണ് സംഭവം. 19ാം വയസിൽ 22കാരനെ ഇഷ്ടമില്ലാതെയാണ് യുവതി വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് 9ാം മാസം കീടനാശിനി കലർത്തിയ കോഴിക്കറി കൊടുത്താണ് യുവതി കൊന്നത്.
മെയ് 11നായിരുന്നു ഛത്തീസ്ഗഡ് സ്വദേശിയായ സുനിത സിംഗും ജാർഖണ്ഡ് സ്വദേശിയായ 22കാരൻ ബുദ്ധനാഥ് സിംഗുമായുള്ള വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞതോടെ ദമ്പതികൾ തമ്മിലുള്ള സ്വരചേർച്ചയില്ലായ്മ വർധിച്ചു. കഴിഞ്ഞ ദിവസം അത്താഴത്തിന് യുവതി കോഴിക്കറി തയ്യാറാക്കുകയും വിളമ്പുന്നതിന് മുൻപായി കറിയിൽ കീടനാശിനി വിതറി. പിറ്റേ ദിവസം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
മുൻപ് രണ്ട് തവണ നടത്തിയ കൊലപാതക ശ്രമം പരാജയപ്പെട്ടിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. കൊല്ലപ്പെട്ട 22കാരന്റെ അമ്മയുടെ പരാതിയിലാണ് പൊലീസ് നവവധുവിനെതിരെ കേസ് എടുത്തിരിക്കുന്നത്. അറസ്റ്റിലായ യുവതി നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.






