കോഴിക്കോട്: പന്തീരങ്കാവിൽ സ്ത്രീയും മകളും സഞ്ചരിച്ച സ്കൂട്ടർ ഇടിച്ച് തള്ളിയിട്ട് മാലകവർച്ചക്ക് ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. കല്ലായി പുളിക്കൽ വീട്ടിൽ ആദിൽ മുഹമ്മതാണ് പിടിയിലായത്.
പന്തീരങ്കാവ് മണക്കടവ് പാറക്കണ്ടി മീത്തൽ നാരായണി അപ്പാർട്ട്മെന്റ് സമീപത്ത് വെച്ച് ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് ബൈക്കിൽ വന്ന യുവാവ് മാല പിടിച്ചുപറിക്കാൻ ശ്രമിച്ചത്.
പന്തീരങ്കാവ് മണക്കടവ് ഊരാട്ടുകുന്ന് നൂഞ്ഞിയിൽ മേത്തൽ പ്രസീതയും മകളും സ്കൂട്ടറിൽ പോകുമ്പോഴാണ് പ്രതി ഇവരെ ഇടിച്ചു വീഴ്ത്തിയത്. തെറിച്ചുവീണ പ്രസീത മാല പൊട്ടിക്കാൻ ശ്രമിക്കുന്ന പ്രതിയെ തടയാൻ ശ്രമിച്ചിരുന്നു. തുടർന്ന് പ്രസീതക്കും മകൾക്കും പരിക്കേൽക്കുകയും ചെയ്തു.
സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റു ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ഡിസിപി അരുൺ കെ പവിത്രന്റെ കീഴിലുള്ള സിറ്റി ക്രൈം സ്കോഡും, ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണർ സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള പന്തീരാങ്കാവ് പോലീസുകാരും കൂടിയാണ് പ്രതിയെ പിടികൂടിയത്.
പന്തീരങ്കാവ് ഇൻസ്പെക്ടർ ഇൻചാർജ് എസ് സതീഷ് കുമാർ,എസ്ഐമാരായ എ നിധിൻ,എ കെ ഫിറോസ്,സിപിഒമാരായ പി പി അരുൺഘോഷ്,സിറ്റി ക്രൈം സ്കോഡ്, എഎസ് ഐ ഹാദിൽ കുന്നുമ്മൽ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷാഫി പറമ്പത്ത്,സഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ,രാകേഷ് ചൈതന്യം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.









