കോട്ടയം: യൂത്ത് കോൺഗ്രസ് പുനഃസംഘടനയിൽ നിന്ന് അബിൻ വർക്കിയെ ഒഴിവാക്കിയതിൽ ഓർത്തഡോക്സ് സഭ അതൃപ്തി പ്രകടിപ്പിച്ചു. അബിൻ വർക്കി മികച്ച നേതാവാണ്, കേരള രാഷ്ട്രീയത്തിൽ നിറഞ്ഞ് നിൽക്കേണ്ട വ്യക്തിയാണെന്നും അദ്ദേഹത്തെ വെട്ടി ഒതുക്കിയത് ശരിയായില്ലെന്നും കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദീയസ് കോറോസ് പറഞ്ഞു. വിഷയത്തിൽ സഭ നേതാക്കളോട് പറയാനുള്ളത് പറയുമെന്നും, പുനഃസംഘടനയിൽ നീതി പാലിക്കപ്പെടണമെന്നും, ചാണ്ടി ഉമ്മനോടും അനീതി നടന്നുവെന്നും ഭദ്രാസനാധിപൻ പറഞ്ഞു.
കെപിസിസി ഭാരവാഹികളായ പട്ടികയിൽ നിന്നും ചാണ്ടി ഉമ്മനെ ഒഴിവാക്കിയതും പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് കാരണമായി. കെപിസിസി വൈസ് പ്രസിഡൻറ് അല്ലെങ്കിൽ ജനറൽ സെക്രട്ടറി സ്ഥാനം പ്രതീക്ഷിച്ചിരുന്ന ചാണ്ടി ഉമ്മൻ, നാഷണൽ ഔട്ട്റീച്ച് സെൽ ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിനെ അപമാനം എന്ന് വിശേഷിപ്പിച്ചിരുന്നു. പിന്നാലെ വന്ന ഭാരവാഹി പട്ടികയിലും അദ്ദേഹത്തിന്റെ പേര് ഉൾപ്പെടാത്തത് പ്രതിഷേധത്തിന് വഴിവെച്ചു.
റാന്നിയിൽ നടന്ന കെപിസിസി മേഖലാ ജാഥയിൽ നിന്ന് ചാണ്ടി ഉമ്മൻ വിട്ടുനിന്നത് അതൃപ്തിയുടെ സൂചനയായി കണക്കാക്കപ്പെട്ടു. നിർദ്ദേശിച്ച കെഎം ഹാരിസിനെയും അനുയായി ആയ മര്യാപുരം ശ്രീകുമാറിനെയും ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കിയതും അതൃപ്തി വർധിപ്പിച്ചു. അതേസമയം, തൃശൂർ ലോക്സഭാ തോൽവിയുടെ ഉത്തരവാദിത്വമേറ്റു രാജിവെച്ച ജോസ് വള്ളൂരിനെ വീണ്ടും ഭാരവാഹിയാക്കിയതിൽ കെ. മുരളീധരനും കടുത്ത അസന്തോഷം പ്രകടിപ്പിച്ചു.
വിഷയത്തിൽ അനുനയ ചർച്ചകൾ തുടങ്ങിയതോടെ മുരളീധരൻ പരസ്യപ്രതികരണത്തിൽ നിന്ന് പിന്മാറിയെങ്കിലും, കെപിസിസി സെക്രട്ടറിമാരുടെയും എട്ട് ഡിസിസികളുടെയും പുതിയ പ്രസിഡൻറുമാരുടെയും പ്രഖ്യാപനം വേഗത്തിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു.
സെക്രട്ടറി സ്ഥാനത്തിനായി കാത്തിരിക്കുന്ന യൂത്ത് കോൺഗ്രസ് മുൻ ഭാരവാഹികൾ അടക്കം നിരവധി പേരുടെ പ്രതീക്ഷകൾ ഇപ്പോഴും നിറവേറാത്തതും, പുനഃസംഘടനയുടെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ പാർട്ടിക്കകത്ത് വ്യാപകമായ ചർച്ചകൾക്ക് വഴിവെച്ചതുമായിരിക്കുകയാണ്. 30നകം പുതിയ ഡിസിസി പ്രസിഡൻറുമാരെ പ്രഖ്യാപിക്കുമെന്നാണ് നേതൃതലത്തിലെ സൂചന.






