കൊച്ചി: രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗിക പീഡനക്കേസിലെ അതിജീവിതയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട കേസുമായി ബന്ധപ്പെട്ട് വിദേശത്ത് നിന്നെത്തിയ യുവാവിനെ കൊച്ചി വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട സ്വദേശിയായ യുവാവിനെയാണ് ഞായറാഴ്ച പുലർച്ചെ നെടുമ്പാശ്ശേരിയിൽ തടഞ്ഞത്.
ഖത്തറിൽ നിന്നെത്തിയ ഇയാളെ ലുക്കൗട്ട് സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് എമിഗ്രേഷൻ വിഭാഗം പിടികൂടിയത്. തുടർനടപടികൾക്ക് ശേഷം രാവിലെ നെടുമ്പാശ്ശേരി പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന് പത്തനംതിട്ട പോലീസിന്റെ നിർദേശപ്രകാരം മണിക്കൂറുകൾക്കകം ഇയാളെ വിട്ടയച്ചു.
ഇയാളുടെ സഹോദരനാണ് യഥാർത്ഥത്തിൽ ലുക്കൗട്ട് സർക്കുലർ ഉണ്ടായിരുന്ന വ്യക്തിയെന്നാണ് പിന്നീട് വ്യക്തമായത്. സഹോദരൻ ഒന്നര ആഴ്ച മുമ്പ് തന്നെ നാട്ടിലെത്തിയതായും പറയുന്നു. ഇതോടെ കസ്റ്റഡിയിൽ എടുത്തത് ആളുമാറിയാണെന്ന ആരോപണം ഉയർന്നു.
പത്തരയോടെ യുവാവിനെ വിട്ടയച്ചതായി പോലീസ് അറിയിച്ചു. ലുക്കൗട്ട് സർക്കുലറിൽ ഉള്ള പേരിൽ ആശയക്കുഴപ്പം ഉണ്ടായോയെന്നത് സംബന്ധിച്ച് പത്തനംതിട്ട പോലീസ് വിശദീകരണം നൽകേണ്ടതാണെന്ന് നെടുമ്പാശ്ശേരി പോലീസ് വ്യക്തമാക്കി. കേസിൽ ബന്ധപ്പെട്ട പ്രതിയെ പിന്നീട് നോട്ടീസ് നൽകി വിളിപ്പിക്കുമെന്നും പോലീസ് അറിയിച്ചു.




