തിരുവനന്തപുരം: മുതലപ്പൊഴിയിലെ അപകട പരമ്പരയെ തുടർന്നുള്ള കേസിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഇടപെട്ടതിനെ തുടർന്ന്, ഡ്രഡ്ജിംഗ് പ്രവൃത്തികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു. രണ്ട് മാസത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തിയാകുമെന്നും കളക്ടർ വ്യക്തമാക്കി.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ സിറ്റിങ്ങിൽ സംസാരിക്കവെയാണ് കളക്ടർ വിവരങ്ങൾ അവതരിപ്പിച്ചത്. തുറമുഖത്തിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി തെക്കേ പുലിമുട്ടിന്റെ നീളം കൂട്ടുന്നതുൾപ്പെടെ വലിയ പദ്ധതികൾക്ക് തുടക്കമായിട്ടുണ്ട്.
പിഎംഎംഎസ്‌വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 177 കോടി രൂപയുടെ ഭരണാനുമതി ഇതിനകം ലഭ്യമായിട്ടുണ്ടെന്നും, ടെൻഡർ നടപടികൾ പൂർത്തിയായി കരാർ ഉറപ്പിച്ചതായും കളക്ടർ വ്യക്തമാക്കി.
ഈ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ മുതലപ്പൊഴിയിലെ പ്രശ്നങ്ങൾക്ക് സ്ഥിരപരിഹാരം ലഭിക്കുമെന്ന് കളക്ടർ റിപ്പോർട്ടിൽ വ്യക്തമാക്കി. കളക്ടറുടെ റിപ്പോർട്ട് പരിഗണിച്ച്, പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കമ്മീഷൻ അധികൃതർക്ക് നിർദ്ദേശം നൽകി.






