മലപ്പുറം: ബൈക്കിൽ കാറിടിപ്പിച്ച് യുവാവിനെയും യുവതിയെയും കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വണ്ടൂർ നായാട്ടുകല്ല് കാരാട് തുള്ളിശ്ശേരി വീട്ടിൽ അശ്മിൽ (19) ആണ് അറസ്റ്റിലായത്. ബൈക്ക് യാത്രക്കാരനായ ഷാബിൽ അഹമ്മദിന്റെ പരാതിയിലാണ് നടപടി. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന അശ്മിലിനെ തൃശ്ശൂരിൽ നിന്നാണ് നിലമ്പൂർ സിഐ. ബി.എസ്. ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘവും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.
കഴിഞ്ഞ ഒൻപതിന് രാത്രി 12.30ഓടെ പൊങ്ങല്ലൂരിലായിരുന്നു സംഭവം നടന്നത്. ഷാബിൽ അഹമ്മദും പെൺസുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിൽ അശ്മിൽ സഞ്ചരിച്ചിരുന്ന കാർ ഇടിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് കാർ ഇടിപ്പിച്ചതെന്നും പോലീസ് വ്യക്തമാക്കി. അപകടത്തിൽ ഷാബിലിന് വാരിയെല്ലിനും ശ്വാസകോശത്തിനും ഉൾപ്പെടെ ഗുരുതര പരിക്കേറ്റു. ആദ്യം എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നില ഗുരുതരമായതിനാൽ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
എടവണ്ണയിൽ നിന്ന് ആംബുലൻസിൽ വണ്ടൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ അശ്മിലും ആംബുലൻസിൽ കയറി യുവതിയെയും ഷാബിലിനെയും ഭീഷണിപ്പെടുത്തിയതായും പോലീസ് പറയുന്നു. ആശുപത്രിയിലെത്തിയ ശേഷവും ഭീഷണി തുടരുകയും പിന്നീട് ഇയാൾ ഒളിവിൽ പോകുകയും ചെയ്തു.
പെൺകുട്ടിയുടെ ബന്ധുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് അശ്മിൽ പെൺകുട്ടിയുടെ വീട്ടുകാരുമായി വിവാഹത്തിന് ധാരണയാക്കിയിരുന്നു.
പിന്നീട് ഇയാൾ തെറ്റിദ്ധരിപ്പിച്ചതാണെന്ന് മനസ്സിലായതോടെ പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറി. തുടർന്ന് ഷാബിലിന്റെ ബൈക്കിൽ പെൺകുട്ടിയെ കണ്ടതാണ് പ്രതിയെ പ്രകോപിതനാക്കിയതെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ ബോധപൂർവമുള്ള വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി.






