ചെന്നൈ: സംസ്ഥാനത്ത് വർധിച്ചുവരുന്ന കസ്റ്റഡി മരണത്തിൽ എം കെ സ്റ്റാലിൻ സർക്കാരിനെതിരെ വിമർശനം ശക്തമായി. തമിഴ്നാട് ശിവഗംഗയിലെ കസ്റ്റഡി മരണത്തോടെയാണ് വിമർശനം ഉയർന്നത്. പൊലീസിന് മേൽ മുഖ്യമന്ത്രിക്ക് നിയന്ത്രണമില്ലെന്നാണ് പ്രധാന ആക്ഷേപം.
2021ൽ എം.കെ. സ്റ്റാലിൻ അധികാരത്തിലെത്തി മൂന്ന് വർഷത്തിനിടെ പൊലീസ് കസ്റ്റഡിയിൽ ജീവൻ നഷ്ടമായത് 25 പേർക്കാണ്. കഴിഞ്ഞ വർഷം മാത്രം പൊലീസ് കസ്റ്റഡിയിലിരിക്കെ കയ്യോ കാലോ ഒടിഞ്ഞ നിലയിൽ 300ലേറെ പേരാണ് ചെന്നൈ പുഴൽ ജയിലിലെത്തിയത്.
ശിവഗംഗയിൽ മദപുരം കാളിയമ്മന്‍ ക്ഷേത്രത്തിൽ മോഷണകേസിൽ സെക്യൂരിറ്റി ജീവനക്കാരനായ അജിത് കുമാറിനെ ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ പിന്നീട് അജിത്ത് മരണപ്പെട്ടു എന്ന വാർത്തയാണ് പൊലീസ് നൽകിയത്.






