മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിനോടനുബന്ധിച്ച് പോലീസ് നഗരത്തിൽ റൂട്ട് മാർച്ച നടത്തി. പോലീസ് സ്റ്റേഷൻ മുതൽ പതിനേഴു വരെയാണ് എഎസ്പി കാർത്തിക് ബാലകുമാറിൻ്റെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. മേഖലയിൽ 750-ഓളം പോലീസുകാരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിയോഗിച്ചിരിക്കുന്നത്.
കൊണ്ടോട്ടി ഡിവൈഎസ്പി ഓഫീസിനു കീഴിൽ അരീക്കോട്, വാഴക്കാട്, കൊണ്ടോട്ടി, കരിപ്പൂർ, തേഞ്ഞിപ്പലം സ്റ്റേഷനുകളുടെ പരിധിയിലായി 700-ഓളം പോളിങ് ബൂത്തുകളുണ്ട്. ഇതിൽ 29 എണ്ണം പ്രശ്നബാധിത ബൂത്തുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇവിടങ്ങളിൽ കൂടുതൽ സുരക്ഷ ഒരുക്കും. 750 പോലീസുകാർക്ക് പുറമെ 250 സ്പെഷ്യൽ പോലീസ് ഓഫീസർമാരെയും ബൂത്തുകളിൽ നിയോഗിക്കും.
ഒന്നാംഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞെത്തുന്ന പോലീസുകാരെയും ക്രമസമാധാനപാലനത്തിനു നിയോഗിക്കും.
തിരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണംചെയ്യുന്ന മേലങ്ങാടി ജിവിഎച്ച്എസ് സ്കൂളിൽ പോലീസ് സുരക്ഷ ഏർപ്പെടുത്തി. വോട്ടിങ് യന്ത്രങ്ങൾ ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമങ്ങളുണ്ടായാൽ കർശനമായി നേരിടുമെന്ന് പോലീസ് അറിയിച്ചു.






