കോഴിക്കോട്: വിൽപനയ്ക്കായി സൂക്ഷിച്ച 40.59 ഗ്രാം എംഡിഎംഎയുമായി 4 പേർ പൊലീസിൻ്റെ പിടിയിൽ. കരിപ്പൂർ കുമ്മിണിപ്പറമ്പ് സ്വദേശി മുഹമ്മദ് കബീർ (58), വേങ്ങര ചുള്ളിപ്പറമ്പ് സ്വദേശി അർഷാദ് അലി (41), പന്നിയൂർകുളം പിന്തീരങ്കാവ് സ്വദേശി നിസാർ റഹ്മാൻ (40), എറണാകുളം ഇല്ലത്ത് നഗർ പള്ളുരുത്തി സ്വദേശി സാദത്ത് (37) എന്നിവരെയാണ് നാർകോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മലപ്പുറം ഡാൻസാഫ് സംഘവും കരിപ്പൂർ പൊലീസും ചേർന്നു പിടികൂടിയത്.
വേങ്ങര പൊലീസ് കഴിഞ്ഞയാഴ്ച എംഡിഎംഎ പിടികൂടിയ കേസിൽ രക്ഷപ്പെട്ടയാളാണ് അർഷാദ് അലിയെന്നും പ്രതികൾക്ക് ലഹരി എത്തിച്ചു നൽകുന്നവരെക്കുറിച്ചും വിപണനത്തിനു സാമ്പത്തിക സഹായം നൽകിയവരെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചതായും പൊലീസ് അറിയിച്ചു.
ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിൻ്റെ നിർദേശപ്രകാരം കൊണ്ടോട്ടി എഎസ്പി കാർത്തിക് ബാലകുമാർ, നാർകോടിക് സെൽ ഡിവൈഎസ്പി എൻ.ഒ. സിബി എന്നിവരുടെ നേതൃത്വത്തിൽ കരിപ്പൂർ സിഐ എം അബ്ബാസലി, എസ്ഐ കെ.ആർ. ജസ്റ്റിൻ, ജില്ലാ ആൻ്റി നർകോട്ടിക് സ്പെഷ്യൽ ടീം തുടങ്ങിയവർ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു.






