ഏതാനും ദിവസങ്ങള്‍ കൊണ്ട് അവസാനിപ്പിക്കുമെന്ന് വമ്പ് പറഞ്ഞു ട്രംപും നെതന്യാഹുവും തുടക്കമിട്ട ഇറാന്‍ യുദ്ധം ഇന്ന് ലോകത്തിന്റെ ഉറക്കം കെടുത്തുന്ന നിലയിലാണ്. ഒരു മഹായുദ്ധമായി പരിണമിച്ചേക്കുമെന്ന ആശങ്കയും കനക്കുകയാണ്. കാരണം, ലോകം പിടിക്കുന്നതിന് അമേരിക്ക – ഇസ്രായേല്‍ അച്ചുതണ്ട് നടത്തുന്ന ശ്രമമാണോ ഇതെന്ന സംശയം ശക്തമാകുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഉത്തര കൊറിയ നടത്തുന്ന നൂതന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തെ വീക്ഷിക്കേണ്ടത്. ചൈനയും റഷ്യയും ആഗോള സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയുമാണ്. കാരണം, ഈ രാജ്യങ്ങളുടെ നിലവിലെ വളര്‍ന്നു വരുന്ന ആഗോള സ്വാധീനത്തെ ചെറുക്കുക എന്നതും യുദ്ധത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
ഇറാന്‍ നടത്തുന്ന ശക്തമായ ചെറുത്തുനില്‍പ്പ് അമേരിക്കയെയും ഇസ്രെയേലിനെയും ഒട്ടൊക്കെ അമ്പരപ്പിച്ചിട്ടുമുണ്ട്. അതുകൊണ്ട് ഒന്നുറപ്പിക്കാം, യുദ്ധം നീണ്ടു പോകുന്നതിനുള്ള സാധ്യതകള്‍ ശക്തമാണ്. റഷ്യ – യുക്രൈന്‍ യുദ്ധത്തിന്റെ ഒരു തനിയായവര്‍ത്തനം തന്നെ ഇറാനിലും ഉണ്ടാകുന്നതിനുള്ള സ്ഥിതിയുണ്ട്. അമേരിക്ക പ്രതീക്ഷിക്കാതെ പോയ ഒരു വിശുദ്ധ യുദ്ധത്തിന്റെ തലത്തിലേക്കും സംഘര്‍ഷം വഴി മാറുന്നു എന്ന പ്രശ്‌നവുമുണ്ട് . കാരണം, ഇറാന് മേലുള്ള ഏറെക്കുറെ അപ്രതീക്ഷിതമായ ഇസ്രായേല്‍ – അമേരിക്ക ആക്രമണം ഇറാനിലെ ആഭ്യന്തര സമരങ്ങളെ പിന്നണിയിലേക്ക് തള്ളി പൊതുശത്രുവിനെ ഒരുമിച്ച് നിന്ന് എതിര്‍ക്കണമെന്ന നിലപാടിലേക്ക് ഇറാന്‍ ജനത നീങ്ങുന്നു എന്നതും സുപ്രധാനമായ പരിണാമമാണ്. അതുകൊണ്ട് ഇറാനില്‍ ഒരു ഭരണമാറ്റം എന്ന അമേരിക്കയുടെ പ്രഖ്യാപിത ദൗത്യം താല്‍ക്കാലികമായാണെങ്കിലും മാറ്റി വയ്ക്കേണ്ട നിലയിലാണ് കാര്യങ്ങള്‍.
ആഗോളതലത്തില്‍ വലിയ മാറ്റങ്ങള്‍ക്കാണ്, പ്രത്യേകിച്ച് സാമ്പത്തിക മേഖലയില്‍ യുദ്ധം സൃഷ്ടിച്ചിരിക്കുന്നത്. ക്രൂഡ് ഓയില്‍ വിലക്കയറ്റം അമേരിക്ക ഒഴികെയുള്ള എല്ലാ രാജ്യങ്ങളെയും ഏതെങ്കിലും വിധത്തില്‍ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ചൈനയാണ് ഇതിന് ഏറ്റവും വലിയ ഇരയായി മാറിയിരിക്കുന്നത്. കാരണം ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഉപയോഗിക്കുന്ന രാജ്യമാണ് ചൈന. ഉപയോഗത്തിന്റെ 90 ശതമാനത്തിലേറെ ഇറക്കുമതി വഴിയാണ് ചൈന കണ്ടെത്തുന്നത്. ഒരു പരിധി വരെ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സാമ്പത്തിക നില അട്ടിമറിക്കുക എന്ന ലക്ഷ്യവും ഈ യുദ്ധത്തിന് പിന്നില്‍ അമേരിക്കയ്ക്കുണ്ട്. ഈ യുദ്ധത്തിന് നാനാവിധമായ ലക്ഷ്യങ്ങളാണ് ട്രംപിന്റെ മനസില്‍.
ക്രൂഡ് വിപണിയിലെ പ്രതിസന്ധി ഇന്ത്യയ്ക്കും വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. നാലാമത്തെ ആഗോള ശക്തിയെന്ന് വീമ്പ് പറയുമ്പോള്‍ 3000 കിലോമീറ്റര്‍ അകലെ മറ്റൊരു രാജ്യത്ത് യുദ്ധം തുടങ്ങി ആറ് നാള്‍ പിന്നിടുമ്പോള്‍ ഇന്ത്യയുടെ പാചകവാതക കലവറ കാലിയാകുന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍. അതായത് പശ്ചിമേഷ്യയിലെ ഭൗമ -രാഷ്ട്രീയ സാഹചര്യം മുന്‍കൂട്ടി വിലയിരുത്തി ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്ന കാര്യത്തില്‍ ഇന്ത്യന്‍ ഭരണകൂടം ഒരു തികഞ്ഞ പരാജയമായി മാറി എന്നത് അനുഭവം കൊണ്ട് നാം തിരിച്ചറിയുകയാണ്.
ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നുറപ്പായിട്ടുണ്ട്. കപ്പലുകളെ തകര്‍ക്കുന്ന മൈനുകള്‍ ഹോര്‍മൂസില്‍ വിന്യസിച്ചിരിക്കുന്നത് ഇതുവഴിയുള്ള ചരക്ക് നീക്കം കൂടുതല്‍ ദുഷ്‌കരമാകുകയാണ്. ഇന്ത്യയിലേക്കുള്ള എല്‍ എന്‍ ജി അടക്കമുള്ള ഊര്‍ജ ഉല്‍പ്പന്നങ്ങളുടെ നീക്കത്തിന്റെ 90 ശതമാനവും ഈ റൂട്ടിലൂടെയാണ്. അതുകൊണ്ട് പാചക വാതക ക്ഷാമത്തിന് ഉടനൊരു പരിഹാരം ഉണ്ടാവുകയില്ല എന്നത് ഉറപ്പാണ്. പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ കാര്യത്തിലും യുദ്ധം അവസാനിക്കുന്നില്ലെങ്കില്‍ ഇതേ പ്രതിസന്ധി ഉടലെടുക്കുന്നതിനുള്ള സാധ്യതയും വിരളമല്ല എന്ന കാര്യവും പരിഗണിക്കേണ്ടതുണ്ട് .
ഏതായാലും യുദ്ധം നീണ്ടു പോകുന്നത് ലോകത്താകെ അശാന്തിയുടെ നാളുകള്‍ തുറക്കുകയാണ്. ഇറാനെ പരോക്ഷമായി സഹായിക്കുന്നതിന് ഉത്തര കൊറിയ, ചൈന, റഷ്യ എന്നീ പ്രബല ശക്തികള്‍ രംഗത്തെത്തിയിരിക്കുന്നു എന്നത് യുദ്ധത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്. ഈ രാജ്യങ്ങളുടെ സഹായത്തോടെ ഇറാന്‍ ഇസ്രായേലില്‍ നടത്തുന്ന ശക്തമായ പ്രത്യാക്രമണങ്ങള്‍ ആ രാജ്യത്ത് വലിയ നാശത്തിന് കാരണമായിട്ടുണ്ട്. അമേരിക്കന്‍ പക്ഷപാതത്വമുള്ള വലത് മാധ്യമങ്ങള്‍ ഇത് ലോകത്തെ അറിയിക്കുന്നില്ലെങ്കിലും ഇറാന്റെ ധീരമായ പ്രത്യാക്രമണങ്ങള്‍ അമേരിക്ക-ഇസ്രായേല്‍ കൂട്ടുകെട്ടിനെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്.
ഈ സാഹചര്യത്തില്‍ ട്രംപ് വലിയൊരു പുലിവാലാണ് ഇറാന്‍ യുദ്ധത്തിലൂടെ പിടിച്ചിരിക്കുന്നത് എന്ന നിരീക്ഷണവും ഇന്ന് ശ്കതമാവുകയാണ്. ഏഴ് യു.എസ് സൈനികര്‍ക്ക് മരണം സംഭവിച്ചതും നൂറ്റി അമ്പതോളം പേര്‍ക്ക് പരിക്ക് പറ്റിയതും അമേരിക്കയില്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ലോകത്തെ കൃത്യമായി രണ്ടു ചേരിയിലാക്കുന്നതിന് ഏതാനും ദിവസത്തെ യുദ്ധം കൊണ്ട് കഴിഞ്ഞിരിക്കുന്നു. ഉത്തര കൊറിയ പോലുള്ള രാജ്യങ്ങള്‍ ഇറാനെ സഹായിക്കാന്‍ രംഗത്തെത്തുന്നത് യുദ്ധത്തിന്റെ ദിശയില്‍ വലിയ മാറ്റത്തിന് ഇടയാക്കും. വലിയൊരു യുദ്ധം എന്ന നിലയിലേക്ക് കാര്യങ്ങള്‍ പരിണമിക്കില്ല എന്ന് പ്രത്യാശിക്കാമെങ്കിലും ഇറാന്‍ യുദ്ധത്തിന്റെ ഏറ്റവും ഒടുവിലത്തെ മാറ്റങ്ങള്‍ ലോകത്തിന് നല്‍കുന്നത് ആശങ്കയുടെ കാര്‍മേഘങ്ങളാണ്.




