ദുബായ്: മദീനയ്ക്ക് അടുത്ത് 42 ഇന്ത്യൻ ഉംറ തീർഥാടകരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ രക്ഷപ്പെട്ടത് ഒരാൾ മാത്രം. മുഹമ്മദ് അബ്ദുൽ ഷോയബ് എന്ന 24 വയസ്സുകാരനാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഇയാൾ ഡ്രൈവറുടെ അടുത്ത് ഇരിക്കുകയായിരുന്നു. ഷോയബ് ഹൈദരാബാദ് സ്വദേശിയാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനിലയെപ്പറ്റി കൃത്യമായ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
തിങ്കളാഴ്ച പുലർച്ചെയാണ് മക്കയിൽ നിന്ന് മദീനയിലേക്ക് പോകുകയായിരുന്ന ബസ് ഡീസൽ ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. മരിച്ചവരിൽ നിരവധി സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. അപകടത്തിൽ താൻ അതീവ ദുഃഖിതനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. റിയാദിലെ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും ഇന്ത്യൻ ഉദ്യോഗസ്ഥർ സൗദി അധികൃതരുമായി സംസാരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.






