തിരുവനന്തപുരം: കൊവിഡ് കാലത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം. 2019-20 കാലയളവിലെ ഇടപാടുകളിൽ 46 ലക്ഷം രൂപയുടെ കുറവ് കണ്ടെത്തിയെന്നാണ് വിവരം.
ആശുപത്രി വികസന സൊസൈറ്റിയുടെ ഇടപാടുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. ലാബുകളിൽ നിന്നുള്ള വരുമാനം ബാങ്കിൽ അടയ്ക്കാതെ പണം മാറ്റിയെന്നും ലെഡ്ജർ രേഖകളിൽ ക്രമക്കേട് നടത്തിയെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നതായി റിപ്പോർട്ടുണ്ട്.
എംആർഐ, സിറ്റി സ്കാൻ ലാബുകളിൽ നിന്നുള്ള വരുമാനമാണ് ബാങ്കിൽ നിക്ഷേപിക്കാതെ തട്ടിയെടുത്തതെന്നാണ് ആരോപണം. ലെഡ്ജർ ബുക്കിൽ രേഖപ്പെടുത്തിയ 46 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽ എത്തിയില്ലെന്നാണ് കണ്ടെത്തൽ. കരാർ ജീവനക്കാർക്ക് ശമ്പളം അനുവദിച്ചതിലും മറ്റ് ഇടപാടുകളിലും ക്രമക്കേടുകൾ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. ഇതേ തുടർന്നാണ് ആരോഗ്യ വകുപ്പ് ആഭ്യന്തര വകുപ്പിന് പരാതി നൽകിയത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ ആവശ്യം. തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് പൊലീസിൽ പരാതി നൽകും. ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാനാണ് നീക്കം. വിജിലൻസ് അന്വേഷണം ഉൾപ്പെടെയുള്ള നടപടികൾക്കും സാധ്യതയുണ്ട്.












