ലണ്ടൻ: യുകെയിൽ ഇന്ത്യൻ യുവതിയെ വീട്ടിൽ കയറി കുത്തികൊലപ്പെടുത്തി. പഞ്ചാബ് സ്വദേശിനിയായ കിരൺദീപ് കൗർ (24) ആണ് മരിച്ചത്. വെസ്റ്റ് ലണ്ടനിലെ ഹയേസിൽ താമസിച്ചിരുന്ന കിരൺദീപിനെ കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ആക്രമിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ കിരൺദീപിന്റെ ഭർത്താവിനും കുത്തേറ്റു. വീടിന് പുറത്ത് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന 44കാരനായ ഡാനിയേൽ സീൻ ജെയിംസിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ ജനലിലൂടെ പുറത്തേക്ക് രക്ഷപ്പെടുന്നതിനിടെ ഇയാൾക്കും പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ആഴ്ചകൾക്ക് മുമ്പാണ് കിരൺദീപിന് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.
സംഭവം വംശീയ ആക്രമണമാണെന്ന് കിരൺദീപിന്റെ ബന്ധുക്കൾ ആരോപിച്ചു. എന്നാൽ വംശീയ ആക്രമണമാണെന്ന് തെളിയിക്കുന്ന വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. രണ്ട് വർഷം മുമ്പ് സ്റ്റുഡന്റ് വിസയിലാണ് കിരൺദീപ് യുകെയിലെത്തിയത്. പിന്നീട് വർക്ക് പെർമിറ്റ് ലഭിച്ച് അവിടെ ജോലി ചെയ്തുവരികയായിരുന്നു. കിരൺദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് മാതാപിതാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രതിക്ക് കടുത്ത ശിക്ഷ നൽകണമെന്നും അവർ ആവശ്യപ്പെട്ടു.


