കൊച്ചി ∙ വ്യാജ ഓൺലൈൻ ട്രേഡിങ്ങിലൂടെ കൊച്ചിയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയ്ക്ക് 25 കോടി രൂപ നഷ്ടമായ സംഭവത്തിൽ ഇന്നലെ അറസ്റ്റിലായ യുവതിയിൽ നിന്നു കൂടുതൽ പ്രതികളെ കുറിച്ച് പൊലീസിനു വിവരം ലഭിച്ചു. കടവന്ത്ര സ്വദേശിയുടെ 25 കോടി രൂപ തട്ടിയെടുത്ത കേസിൽ കൊല്ലം അഞ്ചൽ സ്വദേശിനി ജി.സുജിതയെ (35) ആണ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പുകാർ പല സമയങ്ങളിലായി ഇരുപതോളം അക്കൗണ്ടുകളിലേക്കാണ് കടവന്ത്ര സ്വദേശിയെ കൊണ്ട് പണം അടപ്പിച്ചത്.
ഇതിൽ ഒരു അക്കൗണ്ട് പാലാരിവട്ടം ഫെഡറൽ ബാങ്ക് ശാഖയിൽ സുജിതയുടെ പേരിലുള്ളതാണ്. ഇവരുടെ സഹായത്തോടെയാണ് പണം വിദേശത്തേക്കു മാറ്റിയതെന്ന് പൊലീസ് കണ്ടെത്തി. ഇവർ കമ്മിഷൻ വാങ്ങിയതിനും തെളിവു ലഭിച്ചു. സുജിതയിൽ നിന്നാണു മറ്റു പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു ലഭിച്ചത്. കൂടാതെ ഇവർ റിമാൻഡിലാണ്. കൊച്ചി സൈബർ പൊലീസ് റജിസ്റ്റർ ചെയ്ത കേസ് ഡിസിപി ജുവനപ്പടി മഹേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. രാജ്യാന്തര സൈബർ മാഫിയകൾക്കു തട്ടിപ്പിൽ ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.






