മലപ്പുറം: വണ്ടൂരിൽ ഉണ്ടായ കാറപകടത്തിൽ വയോധിക മരിച്ചു. 62 കാരിയായ ആയിഷയാണ് മരിച്ചത്. ഇന്നോവ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചതിനുശേഷമായിരുന്നു അപകടം. ഒരേ കുടുംബത്തിലെ ഏഴ് പേരാണ് യാത്രചെയ്തിരുന്നത്. ഇന്ന് പുലർച്ചെ 1 മണിയോടെയാണ് അപകടമുണ്ടായത്. വണ്ടൂരിന് സമീപം കൂരിയാട് എന്ന സ്ഥലത്തുവച്ചാണ് അപകടം സംഭവിച്ചത്. കാർ നിയന്ത്രണം വിട്ട് റോഡ് വിട്ടിറങ്ങി മരത്തിലിടിക്കുകയായിരുന്നു.
പേരക്കുട്ടിയെ മൈസൂരിലെ നഴ്‌സിംഗ് കോളേജിൽ ചേർത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം ഉണ്ടായത്. വീട്ടിലെത്താൻ വെറും ഒന്നര കിലോമീറ്റർ ദൂരം മാത്രം ശേഷിക്കെയാണ് വാഹനമാപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന മറ്റ് ആറുപേർക്ക് പരിക്കേറ്റു. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. ഇടിയുടെ ആഘാതത്തിൽ ഇന്നോവ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടസമയം ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്ന സംശയം പൊലീസ് പറഞ്ഞു.






