ന്യൂഡൽഹി: ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ എട്ട് പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പാക് ചാരസംഘടനയായ ഐഎസ്ഐയുമായും ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയുമായും ബന്ധമുണ്ടെന്ന് സംശയിക്കുന്ന എട്ട് പേരെയാണ് തമിഴ്നാട്ടിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമായി അറസ്റ്റ് ചെയ്ത്.
ഡൽഹിയിൽ ഭീകരാക്രമണം നടത്തുമെന്ന തരത്തിലുള്ള പോസ്റ്ററുകൾ പതിച്ചതുമായി ബന്ധപ്പെട്ട അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്. വിദേശ ഹാൻഡിലർമാരുടെ നിർദ്ദേശപ്രകാരം സ്ഫോടന പദ്ധതികൾ തയ്യാറാക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി.
തിരിച്ചറിയൽ മറയ്ക്കാൻ വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ചതായും സൂചനയുണ്ട്. എട്ട് മൊബൈൽ ഫോണുകളും 16 സിം കാർഡുകളും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ തുടർന്ന് ഡൽഹി പൊലീസിന് കൈമാറി. കൂടുതൽ അന്വേഷണം തുടരുകയാണ്.
ഡൽഹിയിലെ ചെങ്കോട്ടയ്ക്കും ചാന്ദ്‌നി ചൗക്കിലെ ഒരു ക്ഷേത്രം ഉൾപ്പെടെ രാജ്യത്തെ മറ്റ് പ്രമുഖ മതസ്ഥലങ്ങളിലും സ്ഫോടനം നടത്താൻ പാകിസ്ഥാനിലെ ലഷ്‌കർ-ഇ-തൊയ്ബ പദ്ധതിയിടുന്നുണ്ടെന്ന് വിവരം പുറത്ത് വന്നതിന് ഒരു ദിവസത്തിന് ശേഷമാണ് അറസ്റ്റ്.




