ന്യൂഡൽഹി: രാജ്യത്തെ തന്നെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരിൽ ഇതുവരെ 80 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഇതിൽ 33 പേരുടെ മൃതദേഹങ്ങൾ വിട്ടു നൽകി. അപകടത്തിൽ മരിച്ച മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും.അതേസമയം അപകടത്തിൽ പ്രദേശവാസികളായ രണ്ടു വയസുള്ള കുട്ടി ഉൾപ്പെടെ നാലു പേരെ കാണാനില്ലെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ഇവരുടെ ബന്ധുക്കള്‍ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നും ലണ്ടനിലെ ഗാറ്റ്വിക് എയർപോർട്ടിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനമാണ് ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് തകർന്നുവീണത്. അപകടത്തിൽ ഇതുവരെ 274 പേരാണ് മരിച്ചതെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്. കൂടുതൽ പേരുടെ ഡിഎൻഎ പരിശോധന ഇന്ന് പൂർത്തിയാകും. അപകടത്തിൽ മരിച്ച മലയാളി രഞ്ജിത നായരുടെ ഡിഎൻഎ ഫലം ഇന്ന് ലഭിക്കുമെന്നാണ് സൂചന.






